HomeKeralaവാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കി

വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കി

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പുനരന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു.

കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീൽ  അംഗീകരിച്ചാണ് കോടതി നടപടി. ആവശ്യമെങ്കിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കണം. നാല് പ്രതികളും 20ന് വിചാരണക്കോടതിയിൽ ഹാജരാകണം.

പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും ഒൻപതുവയസ്സുള്ള ഇളയ കുട്ടിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ നാലു പ്രതികൾക്കെതിരെ ആറ് കേസുകളാണുള്ളത്. രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ ഒഴിവാക്കി. ബാക്കി 4 കേസുകളിലാണ് വാദം പൂർത്തിയാക്കിയത്. വലിയ മധു രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും ചെറിയ മധുവും ഷിബുവും മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.

പോക്സോ കോടതി ജഡ്ജിമാർക്ക് പ്രത്യേക പരിശീലനം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയെന്ന കേസിൽ പാലക്കാട് പോക്സോ കോടതിയാണ് നേരത്തെ പ്രതികളെ വിട്ടയച്ചത്. ജഡ്ജിമാരായ എ. ഹരിപ്രസാദ്, എം.ആർ. അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Most Popular

Recent Comments