അക്കിത്തം വിടവാങ്ങി

0

മഹാകവി അക്കിത്തം ഈ ലോകത്ത് നിന്ന് വിടവാങ്ങി. 94 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജ്ഞാനപീഠം അടക്കമുള്ള പുരസ്‌ക്കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 1926 മാര്‍ച്ച് 18നാണ് അദ്ദേഹത്തിന്റെ ജനനം. അമേറ്റൂര്‍ വാസുദേവന്‍ നമ്പൂതിരിയുടേയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റേയും മകനാണ്. 2017 ല്‍ പദ്മശ്രീ പുരസ്‌ക്കാരം, 2012 ല്‍ വയലാര്‍ പുരസ്‌ക്കാരം, 2008 ല്‍ എഴുത്തച്ഛന്‍ പുരസ്‌ക്കാരം, 1974 ല്‍ ഓടക്കുഴല്‍ അവാര്‍ഡ്, 1972 ലും 73ലും കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകളും ലഭിച്ചു.

പുരോഗമന ചിന്താഗതിയായിരുന്നു എന്നും അക്കിത്തത്തിന്. സാമുദായിക നവീകരണ പ്രസ്ഥാനങ്ങളിലൂടെയായിരുന്നു പൊതു ജീവിതം തുടങ്ങുന്നത്. ഉണ്ണിമ്പൂതിരിയുടെ പ്രസാധകനായും പ്രവര്‍ത്തിച്ചു. 1946 മുതല്‍ മൂന്ന് വര്‍ഷമായിരുന്നു അത്. മംഗളോദയം, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളുടെ സഹ പത്രാധിപരായും ജോലി ചെയ്തിരുന്നു. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള പോരാട്ടത്തില്‍ വി ടി ഭട്ടതിരിപ്പാടിന്റെ ഒപ്പം ഉണ്ടായിരുന്നും. ഇഎംഎസുമായും അടുത്ത ബന്ധമായിരുന്നു.

മൂന്ന് പതീറ്റാണ്ട് ആകാശവാണിയില്‍ ജോലി ചെയ്ത അദ്ദേഹം 1985 ലാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ഃ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, വളകിലുക്കം, മനസാക്ഷിയുടെ പൂക്കള്‍, നിമിഷക്ഷേത്രം, പഞ്ചവര്‍ണക്കിളി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, ആലഞ്ഞാട്ടമ്മ, കരതലാമലകം, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം. വിവര്‍ത്തന കൃതി ഃ ശ്രീമദ്ഭാഗവതം – വിവര്‍ത്തനത്തിന്റെ മൂന്ന് വാല്യങ്ങള്‍.

ഭാര്യഃ ശ്രീദേവി അന്തര്‍ജനം. മകന്‍ ഃ അക്കിത്തം വാസുദേവന്‍. സഹോദരന്‍ ഃ പ്രസിദ്ധ ചിത്രകാരന്‍ അക്കിത്തം നാരായണ്‍