ലഹരിക്കെതിരെ കടലിലും പരിശോധന

0

കടൽ വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനും ഓണാഘോഷത്തിന് വ്യാജ മദ്യ വിൽപന തടയുന്നതിനും ലക്ഷ്യമിട്ട് വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഓഫിസ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ, മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് വിങ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി. സീമയുടെയും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജിന്റിയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രൂപീകരിച്ച പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.

തൃശൂർ ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും എത്താൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് കടലിലും പരിശോധന ശക്തമാക്കിയത്.

ചേറ്റുവ മുതൽ കാപ്പിരിക്കാട് വരെയുള്ള സ്ഥലങ്ങളിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളടക്കം കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ കടലിലുള്ള എല്ലാ മത്സ്യബന്ധന യാനങ്ങളും സംഘം പരിശോധിച്ചു. നിയമ ലംഘനം നടത്തിയ രണ്ട് വള്ളങ്ങൾ പിടിച്ചെടുത്തു.

മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് വിങ് വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത് കുമാർ, വി.എം ഷൈബു, എ.ആർ ഷിനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ് ശ്യാം, ബിബിൻ ചാക്കോ, വി.ജി ഗിരീഷ്, സീ റെസ്ക്യു ഗാർഡുമാരായ ഇ.സി വിജീഷ്, ഫസൽ, ടി.എം യാദവ്, സ്രാങ്ക് റഷീദ്, ഡ്രൈവർ അഷറഫ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.