സമ്പൂർണ മാലിന്യ സംസ്കരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയിൽ ഒരു കോടി 15 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് പ്രവർത്തന സജ്ജമായി. 31ന് രാവിലെ 9:30ന് നഗരസഭയിലെ പരപ്പിൽതാഴത്ത് മന്ത്രി എം.ബി രാജേഷ് ഉദ്‌ഘാടനം നിർവഹിക്കും. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായിരിക്കും.
പരപ്പിൽതാഴത്തുള്ള 50 സെന്റ് സ്ഥലത്ത് 5,800 ചതുരശ്ര അടി വിസ്തൃതിയിലാണ് മാലിന്യ സംസ്കരണ പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്. ദൈനംദിനം മൂന്ന് മെട്രിക് ടൺ വരെ ജൈവ മാലിന്യം സംസ്കരിക്കുന്നതിന് ശേഷിയുള്ള വിൻ്ററോ കമ്പോസ്റ്റ് പ്ലാന്റാണ് ഇവിടെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. വിൻ്ററോ കമ്പോസ്റ്റ് പ്ലാന്റിലൂടെ ജൈവ മാലിന്യത്തെ തികച്ചും ശാസ്ത്രീയമായി സംസ്കരിച്ച് പോഷകസമൃദ്ധമായ ജൈവവളമാക്കി മാറ്റാം. ഇതുവഴി കാർഷിക മേഖലയ്ക്ക് കൂടി ഈ പ്ലാന്റ് സഹായകരമാകും.