ഇന്ത്യയോട് നേര്‍ക്ക് നേര്‍ നിന്ന് പൊരുതാനുള്ള ശേഷി ഇല്ലെങ്കിലും ആക്രമണം നിര്‍ത്താതെ അടുത്ത ഘട്ടത്തിലേക്ക് പോവുകയാണ് പാക്കിസ്താന്‍. സമാധാനത്തിനായി ലോക രാഷ്ട്രങ്ങളുടെ തുടരെയുള്ള ആവശ്യങ്ങളോടൂം ഭീകര രാഷ്ട്രമായ പാക്കിസ്താന്‍ മുഖം തിരിക്കുന്നു. എന്താണ് ഇതിൻ്റെ കാരണമെന്ന് ഇപ്പോള്‍ വെളിവായിരിക്കുകയാണ്.
പഹല്‍ഗാമിലെ കൂട്ടക്കൊലക്ക് ഇന്ത്യ നല്‍കിയ തിരിച്ചടി പാക്കിസ്താന്‍ സൈന്യത്തേയും ഭീകര നേതൃത്വത്തേയും ഞെട്ടിച്ചു. കാരണം ഉന്നത ഭീകരരും ഭീകര കേന്ദ്രങ്ങളും ഇന്ത്യന്‍ ആക്രമണത്തില്‍ ഇല്ലാതായി. സിന്ധൂര്‍ ആക്രമണം ഭീകരരുടെ നട്ടെല്ലാണ് ഒടിച്ചത്.
കൊടും ഭീകരരായ അഞ്ച് പേരെ ഇന്ത്യന്‍ ആക്രമണത്തില്‍ നഷ്ടമായത് പാക്കിസ്താന് പൊറുക്കാനാവുന്നതല്ല. ഇതില്‍ ലഷ്‌ക്കര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് തലവന്‍, മസൂദ് അസറിന്റെ ബന്ധുക്കള്‍, സഹോദരീ ഭര്‍ത്താക്കന്മാര്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെയാണ് ഇവരുടെ സംസ്‌ക്കാര ചടങ്ങുകളില്‍ ഉന്നത സൈനിക രാഷ്ട്രീയ നേതാക്കള്‍ വരെ പങ്കെടുത്തത്.
മുഹമ്മദ് ഹസന്‍ ഖാന്‍, മുഹമ്മദ് യൂസഫ് അസര്‍, മുദ്രാസര്‍ ഖാദിയാന്‍ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീല്‍, ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ട കൊടും ഭീകരര്‍. ഇതില്‍ ലഷക്കര്‍ ഇ തൊയ്ബയുടെ ഉന്നതനായ മുദ്രാസര്‍ ഖാദിയാന്റെ സംസ്‌ക്കാര ചടങ്ങില്‍ സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ഉണ്ടായി.