രാജ്യം ഒന്നാകെ കൊറോണ മഹാമാരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഒന്നിച്ചു നീങ്ങുമ്പോൾ കേരളത്തിൽ യുഡിഎഫ് നേതാക്കൾ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. രോഗ പ്രതിരോധത്തിന് സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെ ജനങ്ങളാകെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുഡിഎഫ് നേതാക്കൾ രാഷ്ട്രീയ തിമിരം ബാധിച്ച് എന്തിനെയും ഏതിനെയും എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവും ആരോഗ്യ പ്രവർത്തകരെ ആദരിക്കലും ലോക്ക് ഡൗണും എല്ലാം രാജ്യമാകെ ഏറ്റെടുക്കുകയുണ്ടായി. ഞായറാഴ്ച രാത്രി 9 മണിക്ക് ദീപം തെളിയിക്കണമെന്ന ആഹ്വാനവും ജനങ്ങൾ ഏറ്റെടുക്കുക തന്നെ ചെയ്യും. ജനങ്ങളിൽ ആത്മവിശ്വാസം വളർത്താനും രാജ്യമൊറ്റക്കെട്ടാണെന്ന ബോധം ഉറപ്പാക്കാനുമാണ് ഇത്തരം പ്രവർത്തനങ്ങൾ. സംസ്ഥാന സർക്കാർ ഉൾപ്പടെ പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കാൻ തയ്യാറെടുക്കുമ്പോഴാണ് കേരളത്തിലെ യുഡിഎഫ് നേതാക്കൾ അവഹേളനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പൊതു താല്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണവർ സ്വീകരിക്കുന്നത്. ഈ നിലപാട് അവർ തിരുത്തിയില്ലങ്കിൽ ജനങ്ങളിൽ നിന്ന് ഇപ്പോൾ ഉള്ളതിനെക്കാൾ കൂടുതൽ അവർ ഒറ്റപ്പെടുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം എല്ലാവരും ഞായറാഴ്ച രാത്രി 9 മണിക്ക് ദീപങ്ങൾ തെളിച്ച് രോഗ വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നൽകണമെന്നും സുരേന്ദ്രൻ പറഞ്ഞു.