ഫെബ്രുവരി ഒന്നു മുതല്‍ ഏഴുവരെ തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കും. 2019 ന് ശേഷം തൃശ്ശൂര്‍ ജില്ല ആതിഥേയത്വം വഹിക്കുന്ന റാലി ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.
അതിവിപുലമായ സജ്ജീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു ജില്ലകളില്‍ നിന്ന് റാലിക്കുവരുന്ന ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാന്‍ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, ശക്തന്‍ സ്റ്റാന്‍സ് എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നതായിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം, ആംബുലന്‍സ് എന്നീ സൗകര്യങ്ങള്‍ ആര്‍മി റിക്രൂട്ട്‌മെന്റ് വേദിയില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്കും ആര്‍മി ഉദ്യോഗസ്ഥര്‍ക്കും മിതമായ നിരക്കില്‍ കുടുംബശ്രീ ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കും.
റാലി ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, എ.ആര്‍.ഒ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മേജര്‍ അന്‍മോല്‍ പരാഷര്‍, വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
ഇതിനു മുന്നോടിയായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റാലിയുടെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തിരുന്നു. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 3381 ഉദ്യോഗാത്ഥികള്‍ക്കായാണ് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, ദീര്‍ഘദൂര ഓട്ടം ഉള്‍പ്പെടെയുള്ള ഫിസിക്കല്‍ ടെസ്റ്റ്, വൈദ്യ പരിശോധന എന്നീ ഘട്ടങ്ങളാണ് റിക്രൂട്ട്‌മെന്റ് റാലിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ചുരുക്ക പട്ടിക തയ്യാറാക്കും.
കോമണ്‍ എന്‍ട്രന്‍സ് എക്‌സാം (സിഇഇ) മുഖേന തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാത്ഥികളുടെ ചുരുക്ക പട്ടിക www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തില്‍ 2024 ഡിസംബര്‍ 15 ന് അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസര്‍ അറിയിച്ചു.