പോലീസിൽ ഗവേഷണത്തിനായി ആധുനിക കേന്ദ്രം. കേരള പോലീസ് അക്കാദമിയിൽ ആരംഭിച്ച സംസ്ഥാന പോലീസ് ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളുടെയും വിഭവസമാഹരണം, കുറ്റകൃത്യങ്ങളുടെ അപഗ്രഥനം, കേരളീയ സമൂഹത്തിലെ നിയമബോധത്തോടുള്ള മാനസിക പരിവർത്തനം, നീതിയുക്ത സാമൂഹിക പുരോഗതിയും; സമാധാന ബോധവും, സാങ്കേതിക മേന്മയിലെ ക്രൈം വളർച്ച; പരിഹാരം, ദുരന്ത നിവാരണത്തിലെ ശാസ്ത്രീയ ഇടപെടലുകൾ, രഹസ്യാന്വേഷണ പദ്ധതികളിലെ നേട്ടങ്ങൾ, ക്രൈം ഡാറ്റാ ശേഖരണത്തിലെ ശാസ്ത്രീയ അപഗ്രഥനം, വിരലടയാളം, ഫൊറൻസിക്, ഡോഗ് സ്ക്വാഡ് നേട്ടങ്ങൾ, ജനമൈത്രി, സോഷ്യൽ പോലീംസിംങ് മുന്നേറ്റങ്ങൾ, ലഹരിവ്യാപനത്തിൽ പോലീസ് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, സോഷ്യൽ മീഢിയ ക്രൈം അവലോകനം എന്നിവയെല്ലാം ബന്ധപ്പെട്ട് ശാസ്ത്രീയ അപഗ്രഥനവും, വിലയിരുത്തലും നടക്കുന്ന ഗവേഷണ കേന്ദ്രമായി ഇത് മാറും.
കേരളത്തിലും പുറത്തുമുള്ള സർവ്വകലാശാലകൾ, ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, ആസൂത്രണ വികസന ഏജൻസികൾ എന്നിവയ്ക്കായുള്ള വിഭവശേഖരണം, ഗവേഷണ സഹായം എന്നിവ പോലീസ് ഗവേഷണ കേന്ദ്രം ഒരുക്കും. ജനനന്മയ്ക്കും പോലീസ് വികസനത്തിനുമുതകും വിധം ആധുനിക ടെക്നോളജിയും മറ്റു ശാസ്ത്രീയ സങ്കേതങ്ങളും വികസിപ്പിച്ചെടുക്കുകയാണ് ഈ ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യം. മെയ് 18 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
ആധുനിക സൌകര്യങ്ങളോടെ 40 ലക്ഷം ചിലവഴിച്ച് കോസ്റ്റ്ഫോർഡ് നേതൃത്വത്തിൽ പണി കഴിപ്പിച്ച രണ്ടായിരം സ്ക്വയർ ഫീറ്റ് കെട്ടിടമാണ് ഗവേഷണ കേന്ദ്രം. ഉദ്ഘാടന ചടങ്ങിൽ തൃശൂർ എം.എൽ.എ പി. ബാലചന്ദ്രൻ അധ്യക്ഷനാകും. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ഐ.ജി ട്രെയിനിംഗ് കെ.പി ഫിലിപ്പ് ഐ.പി.എസ്, കേരള പോലീസ് അക്കാദമി അസിസ്റ്റൻഡ് ഡയറക്ടർ പി.എ മുഹമ്മദ് ആരിഫ് എന്നിവർ പങ്കെടുക്കും.