സേവറി നാണു വധം; പുനരന്വേഷണം വേണമെന്ന് കുടുംബം

0

സിപിഐഎം പ്രവര്‍ത്തകനായ സേവറി നാണു കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കുടുംബത്തിന് പിന്തുണയുമായി സിപിഐഎമ്മും രംഗത്തെത്തിയിട്ടുണ്ട്. സേവറി നാണു വധം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനു പിന്നാലെയാണ് കുടുംബം പുനരന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.

നാണുവിന്റെ ഭാര്യ ഭാര്‍ഗവിയാണ് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ബോംബാക്രമണക്കേസില്‍ കെ സുധാകരന്‍ നടത്തിയത് കുറ്റസമ്മതമാണ്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരന് സംഭവത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഭാര്‍ഗവി പറഞ്ഞു.

സുധാകരന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വ്യക്തമാക്കി. ഇരകളുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ സിപിഐഎം എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1992 ജൂണ്‍ 13ന് കണ്ണൂരിലെ സേവറി ഹോട്ടലില്‍ ബോംബാക്രമണം നടത്തി നാണുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.