പെട്രോള്‍ വില നൂറു രൂപ കഴിഞ്ഞിട്ടും ചെറുവിരല്‍ അനക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ ഒരിക്കല്‍ കൂടി ദ്രോഹിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ 37 ദിവസത്തിനിടയില്‍ 21 തവണയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. നികുതി ഇളവ് പോലും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഇവര്‍ രണ്ട് കൂട്ടരും ഒരുപോലെ കുറ്റവാളികളാണ്. ഇത് വന്‍ വിലക്കയറ്റത്തിനാണ് വഴിയൊരുക്കിയത്.
അന്താരാഷ്ട്ര വിപണിയില്‍ ബെന്റ് ഇനം ക്രൂഡിന് വില 71 ഡോളറാണ്. 2008ല്‍ യുപിഎ ഭരണകാലത്ത് ക്രൂഡ് ഓയില്‍ വില 145.31 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായിരുന്നു വില. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് തന്നെ ഇന്ധന വില കുറക്കുെമന്ന വാഗ്ദാനത്തോട് കൂടിയാണ്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 34.19 ഉം ഡീസലിന് 36.32ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടി വിലയാണ് സാധാരണക്കാരില്‍ നിന്ന് പിഴിയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്റെ പ്രധാന ഘടകം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48 രൂപയായിരുന്ന എക്‌സൈസ് നികുതിയാണ് ഇപ്പോള്‍ 32.90 രൂപയായത്. 3.56 രൂപയായിരുന്ന ഡീസലിന്റെ എക്‌സൈസ് നികുതി ഇപ്പോള്‍ 31.80 രൂപയായി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 21.36 രൂപയും ഡീസലിന് 31.80 രൂപയുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണം. യുഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍/ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ 4 തവണ അധിക നികുതി വേണ്ടെന്ന് വെച്ച് 6119.17 കോടിയുടെ സമാശ്വാസം നല്‍കി. വര്‍ധിപ്പിച്ച വിലയുടെ അധിക നികുതിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ 23 ദിവസം തുടര്‍ച്ചയായി മോദി സര്‍ക്കാര്‍ ഇന്ധനവില മരവിപ്പിച്ചിരുന്നു. ഇന്ധനവില ഇപ്പോഴും നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നു വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.