HomeKeralaലക്ഷദ്വീപിലെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ റദ്ദാക്കാന്‍ സാധ്യതയെന്ന് ഹൈബി ഈഡന്‍

ലക്ഷദ്വീപിലെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ റദ്ദാക്കാന്‍ സാധ്യതയെന്ന് ഹൈബി ഈഡന്‍

ലക്ഷദ്വീപിലെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉടന്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് ഹൈബി ഈഡന്‍ എംപി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹൈബി ഇക്കാര്യം അറിയിച്ചത്. എംപിമാരുടെ സംഘം ലക്ഷദ്വീപിലേക്ക് പോകാനിരിക്കെ അവിടേക്ക് പോകാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ഈ സാഹചര്യത്തില്‍ എംപിമാരുടെ യാത്രയും മുടങ്ങിയേക്കുമെന്നാണ് വിവരം.

പുതിയ ഉത്തരവ് പ്രകാരം എഡിഎമ്മിന്റെ അനുമതി ഉള്ളവര്‍ക്ക് മാത്രമാണ് നാളെ മുതല്‍ ദ്വീപിലേക്ക് സന്ദര്‍ശനാനുമതി ലഭിക്കുക. നിലവില്‍ സന്ദര്‍ശനത്തിനെത്തി ദ്വീപിലുള്ളവര്‍ക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിന്റെ അനുമതി ലഭിക്കണം.

അതെസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനവുമായി മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ രംഗത്തെത്തി. പുതിയ തീരുമാനങ്ങള്‍ ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ഉമേഷ് സൈഗാള്‍ അഭിപ്രായപ്പെട്ടു. ഗുണ്ട ആക്ടും, അംഗനവാടികള്‍ അടച്ചുപൂട്ടിയതും ഉദ്യോഗസ്ഥരെ മാറ്റിയതും മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ച് മാറ്റിയതും തെറ്റായ നടപടികളാണ്. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നുവെന്നും ഉമേഷ് ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്്ക് അയച്ച കത്തിലാണ് ഉമേഷിന്റെ പരാമര്‍ശം.

പുതിയ നിയമപരിഷ്‌കാരങ്ങളില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും ജില്ലാപഞ്ചായത്തും തുറന്ന പോരിലാണ്. വകുപ്പ് സെക്രട്ടറി എടി ദാമോദര്‍ അമിതാദികാരം ഉപയോഗി്കുന്നുവെന്ന് ആരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി ഹസ്സന്‍ കത്തയച്ചു. അഡ്മിനിസ്‌ട്രേഷന് എതിരെ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കിയതിന് ശേഷമാണ് അഡ്മിനിസ്‌ട്രേഷനെതിരെ പ്രത്യക്ഷ പോരുമായി ജില്ലാ പഞ്ചായത്തും രംഗത്ത് വന്നത്.

 

Most Popular

Recent Comments