ചെല്ലാനം തീരദേശ ഗ്രാമത്തെ കുഫോസ് ദത്തെടുക്കും: മന്ത്രി സജി ചെറിയാൻ

0

പ്രകൃതി ക്ഷോഭം മൂലം അടിക്കടി ദുരിതത്തിലാകുന്ന എറണാകുളം ജില്ലയിലെ ചെല്ലാനം തീരദേശ ഗ്രാമത്തെ കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) ദത്തെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഫിഷറീസ് മന്ത്രിയായി സ്ഥാനമേററ ശേഷം ആദ്യമായി സർവ്വകലാശാലയിൽ എത്തിയതായിരുന്നു കുഫോസ് പ്രൊ ചാൻസലർ കൂടിയായ മന്ത്രി.

ചെല്ലാനത്തെ പ്രകൃതി ക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും ശ്വാശത പരിഹാരം കാണാനായി ബഹൃത്തായ പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കും. കുഫോസ് ആയിരിക്കും പദ്ധതി നടത്തിപ്പിൻ്റെ ചുമതലയുള്ള നോഡൽ ഏജൻസി.

ലോകത്തിലെ ഏറ്റവും മികച്ച ഫിഷറീസ് വിജ്ഞാന കേന്ദ്രമായി കുഫോസിനെ ഉയർത്തും. ഇതിനായി  കോഴ്സുകളുടെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുകയും ഫിഷറീസ് സയൻസിലും സമുദ്രശാസ്ത്ര പഠനത്തിലും  രാജ്യാന്ത്ര തലത്തിൽ പ്രാധാന്യമുള്ള കോഴ്സുകൾ  ആരംഭിക്കുകയും ചെയ്യും. വികസിത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനോടൊപ്പം വികസ്വര രാജ്യങ്ങൾക്ക് മികച്ച ഫിഷറീസ് വിദഗ്ദരെ സംഭാവന ചെയ്യുന്ന കേന്ദ്രമായി കുഫോസിനെ മാറ്റിയെടുക്കും. പഠന വിഷയങ്ങളുടെ  പ്രാധാന്യം കണക്കിലെടുത്ത് സർവ്വകലശാലയുടെ പ്രാദേശിക കേന്ദ്രങ്ങൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ആരംഭിക്കുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.

വൈസ് ചാൻസലർ ഡോ.കെ.റിജി ജോണും രജിസ് ട്രാർ ഡോ.ബി.മനോജ് കുമാറും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. മന്ത്രി  കുഫോസിലെ അധ്യാപകരുടെയും ഗവേഷകരുടെയും യോഗത്തിൽ പങ്കെടുത്തു.