സംഗീത സംവിധായകന്‍ റാം ലക്ഷ്മണ്‍ അന്തരിച്ചു

0

സംഗീത സംവിധായകന്‍ റാം ലക്ഷ്മണ്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് നാഗ്പൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് മരണം സംഭവിച്ചത്.

6 ദിവസം മുമ്പ് അദ്ദേഹം കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു.

ഹം ആപ്‌കെ ഹെ കോന്‍, മേംനെ പ്യാര്‍ കിയാ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. വിജയ് പാട്ടീല്‍ എന്നാണ് യഥാര്‍ത്ഥ പേര്.

150ലേറെ ചിത്രങ്ങളില്‍ റാം ലക്ഷ്മണ്‍ ഭാഗമായി. 4 പതിറ്റാണ് നീണ്ട സംഗീത ജീവിതത്തിനുടമയാണ് അദ്ദേഹം. തരാന, പത്ഥര്‍ കെ ഫൂല്‍, അന്‍മോല്‍, ഹം സാത് സാത് ഹെ എന്നീ ചിത്രങ്ങളിലൂടെ ആസ്വാദക ഹൃദയത്തില്‍ തന്റേതായ ഒരു ഇരിപ്പിടം അദ്ദേഹം നേടിയിരുന്നു.

റാം ലക്ഷ്മണിന്റെ വിയോഗവാര്‍ത്ത ഏറെ വേദനയോടെയാണ് കേള്‍ക്കുന്നതെന്നും താനറിഞ്ഞ ഏറ്റവും നല്ല മനുഷ്യരിലൊരാളായിരുന്നുവെന്നും ഒന്നിച്ച് അദ്ദേഹത്തോടൊപ്പം ജനപ്രിയമായ ചിത്രങ്ങളുടെ ഭാഗമാകാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുതിര്‍ന്ന ഗായിക ലതാമങ്കേഷ്‌കര്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു.