കോവിഡ് മുക്തരായവര്‍ 3 മാസം കഴിഞ്ഞ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്ന് കേന്ദ്രം

0

കൊവിഡില്‍ നിന്ന് മുക്തിനേടിയവര്‍ മൂന്ന് മാസത്തിന് ശേഷം വാക്‌സിനെടുത്താല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍. നീതി ആയോഗ് അംഗം ഡോ വികെ പോളിന്റെ നേതൃത്വത്തിലുള്ള കൊവിഡ് വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ സംബന്ധിച്ച ദേശീയ വിദഗ്ധ സംഘം എന്‍ഇജിവിസിയുടെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചത്.

ആദ്യ ഡോസ് സ്വീകരിച്ചശേഷമാണ് കൊവിഡ് വന്നതെങ്കില്‍ സുഖം പ്രാപിച്ച് 3 മാസം കഴിഞ്ഞിട്ട് മതി രണ്ടാമത്തെ കുത്തിവെപ്പ്. മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് വാക്‌സിന്‍ നല്‍കാനും വിദഗ്ധ സംഘം ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തി വരികയാണ്. അതെസമയം, കൊവിഡ് വാക്‌സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ആന്റിബോഡി-പ്ലാസ്മ ചികിത്സക്ക് വിധേയമായവര്‍ ആശുപത്രി വിട്ട് മൂന്ന്മാസം കഴിഞ്ഞ് വാക്‌സിനെടുത്താല്‍ മതി. മറ്റു ഗുരുതര അസുഖമുള്ളവര്‍ ആശുപത്രി വാസത്തിനുശേഷം 4 മുതല്‍ 8 ആഴ്ച കഴിഞ്ഞ് കുത്തിവെപ്പെടുത്താല്‍ മതിയെന്നുള്ള നിര്‍ദ്ദേശവും അംഗീകരിച്ചിട്ടുണ്ട്. കൊവിഡ് നെഗറ്റീവാകുകയോ വാക്‌സിന്‍ സ്വീകരിക്കുകയോ ചെയ്ത് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് ഭേദമായവരില്‍ വാക്‌സിന്‍ എടുക്കുന്നതിന്റെ കാലയളവ് സംബന്ധിച്ച് ഇതുവരെ കേന്ദ്രം വ്യക്തമാായ മാനദണ്ഡം തയ്യാറാക്കിയിരുന്നില്ല. രോഗിയുടെ നിലയനുസരിച്ച് അതാത് ഡോക്ടര്‍മാര്‍ രണ്ടു മുതല്‍ നാലാഴ്ച വരെ കാലായളവ് നിര്‍ദ്ദേശിക്കുകയായിരുന്നു പതിവ്.