ജില്ലകളില്‍ ലോക്ക്ഡൗണ്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

0

ജില്ലകളില്‍ ലോക്ക്ഡൗണ്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി വളരെ രൂക്ഷമായിരിക്കുകയാണ്. രോഗം വല്ലാതെ വര്‍ധിക്കുന്ന ജില്ലകള്‍ പൂര്‍ണമായും ലോക്ക്ഡൗണ്‍ ചെയ്യാനാണ് ആലോചിക്കുന്നത്. നാലാം തിയതി മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചനയിലുണ്ട്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. ഹോട്ടലുകളില്‍ നിന്നും റെസ്‌റ്റോറന്റുകളില്‍ നിന്നും പാഴ്‌സല്‍ മാത്രമേ നല്‍കാവൂ. ഹോം ഡെലിവറിയാണ് അനുവദിക്കുക. ഡെലിവറി നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തുകയും ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സുഗമമായ ചരക്കുനീക്കം ഉറപ്പുവരുത്തും. എയര്‍പോര്‍ട്ട്, റെയില്‍വേ യാത്രക്കാര്‍ക്ക് തടസങ്ങളുണ്ടാകില്ല. ഓക്‌സിജനും ആരോഗ്യമേഖലക്ക് വേണ്ട വസ്തുക്കളുടേയും നീക്കം തടസമില്ലാതെ അനുവദിക്കും. ടെലികോം ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും ബാങ്കുകള്‍ കഴിവതും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.