മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ ജോസഫ് വാഴക്കന്‍

0

മൂവാറ്റുപുഴയില്‍ മത്സരിക്കാനിറങ്ങി ജോസഫ് വാഴക്കന്‍. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും മണ്ഡലത്തില്‍ വാഴക്കന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ തവണ അമിത ആത്മവിശ്വാസം തിരിച്ചടിയായെന്നും ഇത്തവണ മൂവാറ്റുപുഴയില്‍ വിജയം ഉറപ്പാണെന്നും ജോസഫ് പറഞ്ഞു.

മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും മണ്ഡലത്തില്‍ നില ഉറപ്പിക്കാന്‍ തന്നെയാണ് കെപിസിസി വൈസ് പ്രസിഡന്റിന്റെ തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുതുമുഖമായ എല്‍ദോ എബ്രഹാമിനോട് 9375 വോട്ടുകള്‍ക്കാണ് ജോസഫ് തോല്‍വി സമ്മതിച്ചത്. ഇത്തവണ തിരിച്ചടികളെ മറികടക്കാനാണ് ജോസഫ് വാഴക്കന്റെ നീക്കം.

തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ജോസഫ് തുടങ്ങി കഴിഞ്ഞു. ഇക്കുറി മൂവാറ്റുപുഴ കൈവിടില്ലെന്ന വിശ്വാസമുണ്ടെന്നും വികസന മുരടിപ്പിനെ പ്രചാരണ ആയുധമാക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലത്തില്‍ എ ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് മറ നീക്കി പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ മാത്യു കുഴല്‍നാടന്‍, റോയ് കെ പൗലോസ് തുടങ്ങിയവരുടെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ എന്ന നിലക്ക് ജോസഫിനായിരിക്കും പ്രഥമ പരിഗണന.