സംസ്ഥാനത്ത് മതതീവ്രവാദ ശക്തികളെ കയറൂരി വിടുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുത്തതോടെ മത തീവ്രവാദ ശക്തികൾ വിധ്വംസന പ്രവർത്തനം ശക്തമാക്കുകയാണ്. വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇടത്-വലത് മുന്നണികൾ അവരെ പിന്തുണയ്ക്കുകയാണെന്നും പാലക്കാട് നടന്ന വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട് നഗരത്തിൽ മദ്രസ അദ്ധ്യാപിക ആറുവയസുള്ള കുഞ്ഞിനെ ബലികൊടുത്ത ലോകത്തെ നടുക്കിയ സംഭവം ഉണ്ടായിട്ടും രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചില്ല. ആ ക്രൂരതയ്ക്ക് പിന്നിൽ മതതീവ്രവാദികളാണെന്ന് പൊലീസിന് ബോധ്യമായിട്ടും അവരെ മാനസികരോഗിയാക്കി ചിത്രീകരിച്ച് പ്രശ്നത്തെ ലഘൂകരിക്കാനാണ് ശ്രമം. മത തീവ്രവാദികളുടെ സ്വാധീനത്തിൻ്റെ ഫലമായാണ് ഇത്രയും കിരാതമായ സംഭവം ഉണ്ടായത്. മാനവികതയ്ക്കെതിരായ വലിയ അതിക്രമം നടന്നിട്ടും നവോത്ഥാന നായകൻ പിണറായി പ്രതികരിച്ചില്ല. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് കുറ്റകരമായ മൗനമാണ്.
മലബാർ സംസ്ഥാനം രൂപീകരിക്കണമെന്ന് എസ്കെഎസ്എസ്എഫിൻ്റെ പത്രാധിപർ ആവശ്യപ്പെട്ടത് ഗൗരവതരമാണ്. ഇത് പോപ്പുലർ ഫ്രണ്ടിൻ്റെ ആവശ്യമാണ്. മതത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് വേണ്ടി വലിയ പ്രചാരണം നടക്കുന്നുണ്ട്. മുസ്ലിംലീഗുമായും ഇടതുമുന്നിയുമായും ബന്ധമുള്ള സംഘടനയാണ് പിഎഫ്ഐ. കേരളത്തെ കാശ്മീരാകാൻ ശ്രമിക്കുന്നവരുമായി രണ്ട്മുന്നണികളും സഖ്യത്തിലാണ്. മതതീവ്രവാദികളുമായി സഖ്യം ചേർന്നാണോ വിശ്വാസികളെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ലൗജിഹാദ് വിഷയത്തിലോ ക്ഷേത്രങ്ങളുടെ ഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലോ ഇടതു മുന്നണിയോ ഐക്യമുന്നണിയോ അഭിപ്രായം പറയുന്നില്ല. ഒരു വിഭാഗത്തിൻ്റെ ഭൂമി മാത്രം സർക്കാർ ഏറ്റെടുക്കുകയാണ്. ഇതടക്കമുള്ള വിശ്വാസികളുടെ ന്യായമായ ആവശ്യം പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ ഇരുമുന്നണികളും തയ്യാറുണ്ടോ? എന്തുകൊണ്ടാണ് പാർശ്വവത്ക്കരിക്കപ്പെട്ട പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് വേണ്ടി പാലോളി മോഡൽ കമ്മീഷൻ വെക്കാത്തത്? പാർശ്വവത്ക്കരിക്കപ്പെട്ടവരെ കുറിച്ച് പഠിച്ച് അവർക്ക് വേണ്ടി കമ്മീഷനെ വെക്കാൻ എൻ.ഡി.എ സർക്കാർ പ്രതിജ്ഞാബന്ധമാണ്. ലൗജിഹാദിനെതിരായ ശക്തമായ നടപടി ക്രൈസ്തവസഭകൾ ആവശ്യപ്പെട്ടിട്ടും സർക്കാർ പ്രതികരിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ഹാഗിയ സോഫിയയുടെ കാര്യത്തിൽ ഉമ്മൻചാണ്ടിയുടെ മകൻ്റെ വാദം ബാലിശമാണ്. ലോകം മുഴുവൻ ആക്രമണം നടത്തുന്ന ഇസ്ലാമിക ഭീകരവാദ ശക്തികൾ തന്നെയാണ് കേരളത്തിലും പ്രവർത്തിക്കുന്നത്.
ഭാര്യക്ക് മാത്രമല്ല അളിയനും എം ബി രാജേഷ് ജോലി വാങ്ങിക്കൊടുത്തെന്നാണ് പറയുന്നത്. സ്വന്തം മക്കളെ സ്കൂളിൽ ചേർക്കുമ്പോൾ മതമില്ലെന്നും ഭാര്യക്ക് ജോലി കിട്ടാൻ മതം ഉണ്ടാക്കുകയും ചെയ്യുകയാണ് മുൻ എംപി. സുനിൽ പി ഇളയിടത്തെ പോലുള്ള ഇഷ്ടക്കാരെ മുൻനിർത്തി സർക്കാർ അനധികൃത നിയമനങ്ങൾ നടത്തുകയാണ്. പിൻവാതിലിലൂടെ കയറിയവരാണ് ധാർമ്മിക പ്രസംഗം നടത്തുന്നത്. ബിജെപി അധികാരത്തിൽ വന്നാൽ 20 വർഷത്തെ അനധികൃത നിയമനങ്ങളെ പറ്റി അന്വേഷിക്കും. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ തെരുവിലാണ്. സമ്പൂർണ്ണമായ നിയമന നിരോധനമാണ് കേരളത്തിലുള്ളതെന്നും ബി.ജെ.പി പ്രസിഡൻ്റ് പറഞ്ഞു.