പഞ്ചാബിലും ഹരിയാനയിലും ബിജെപിയിലെ അംഗത്വമൊഴിഞ്ഞ് നേതാക്കള്‍

0

തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ പഞ്ചാബ് ബിജെപിയില്‍ വന്‍ കൊഴിഞ്ഞുപോക്ക്. പാര്‍ട്ടി കോര്‍ കമ്മറ്റിയിലെ ഏക സിഖ് മുഖമായ മല്‍വീന്ദര്‍ സിങ് ഖാങ് ഉള്‍പ്പടെ നിരവധി ബിജെപി നേതാക്കള്‍ കഴിഞ്ഞ മാസം ബിജെപിയില്‍ നിന്ന് പിന്‍മാറിയിരുന്നു. സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ജനങ്ങള്‍ ഒരുപാട് പേരാണ് ബിജെപിയില്‍ നിന്ന് അകന്ന് നില്‍കുന്നത്.

എല്ലായിടത്തും കര്‍ഷകര്‍ തങ്ങളെ പിന്തുടരുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് ബിജെപി ജലന്ധര്‍ മുന്‍ ജില്ലാ അധ്യക്ഷന്‍ രമേശ് ശര്‍മ്മ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കി.

ജനുവരിയില്‍ മാത്രം 20 പ്രമുഖ നേതാക്കള്‍ ബിജെപി വിട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ഷക പ്രതിഷേധം ഭയന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ ഇനിയും ബിജെപിക്കായിട്ടില്ല. 8 മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കും 109 മുന്‍സിപ്പല്‍ കൗണ്‍സില്‍/നഗര്‍ പഞ്ചായത്തുകളിലേക്കുമാണ് വരുന്ന 14ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 2302 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

ഹരിയാനയിലും ബിജെപി നേതാക്കള്‍ക്കെതിരെ രോഷം ശക്തമായിരിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കനുകൂലമായ റാലി സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് നടത്തിയെങ്കിലും ഇതുവരെയും വിജയം കണ്ടിട്ടില്ല. ജനുവരി 10ന് കര്‍ണാലില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഹെലികോപ്റ്റര്‍ ഇറക്കാനും കര്‍ഷകര്‍ സമ്മതിച്ചിരുന്നില്ല. 1500 പൊലീസുകാരെ വിന്യസിച്ചിട്ടും ബിജെപി വേദി കര്‍ഷകര്‍ കയ്യേറുകയായിരുന്നു.
ബിജെപി മാത്രമല്ല, സഖ്യകക്ഷിയായ ജെജെപിയും സമാനമായ അവസ്ഥയിലൂടെയാണ് പോകുന്നത്. ബിജെപിയുടേയോ ജെജെപിയുടേയോ പൊതുപരിപാടികള്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു.