ട്വന്റി 20യുടെ സാബു ജേക്കബിനെതിരെ പ്രതിഷേധം

0

കിഴക്കമ്പലം ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ എറണാകുളം മഴുവന്നൂരില്‍ പ്രതിഷേധം. പഞ്ചായത്ത് സമിതികളില്‍ പ്രതിപക്ഷാംഗങ്ങളെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. സ്ഥലത്തെത്തിയ സാബു എം ജേക്കബിനെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന് ട്വന്റി 20 ആരോപിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.

പഞ്ചായത്ത് ആസൂത്രണ സമിതിയിലും വര്‍ക്കിങ് കമ്മിറ്റികളിലും പ്രതിപക്ഷത്ത് നിന്നുള്ള ആരെയും ഉള്‍പ്പെടുത്തുന്നില്ലെന്നാണ് യുഡിഎഫും എല്‍ഡിഎഫും ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ആസൂത്രണ സമിതിയോഗം ചേരാനിരിക്കെയാണ് ധര്‍ണ നടന്നത്. സിമിതി ഉപാധ്യക്ഷനായ സാബു എം ജേക്കബ് സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ അദ്ദേഹത്തിന് വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിവീശുകയായിരുന്നു.

ആസൂത്രണ സമിതിയില്‍ പങ്കെടുക്കാനെത്തിയ തന്നെ പ്രതിഷേധക്കാര്‍ ഒന്നര മണിക്കൂറോളം തടഞ്ഞുവെച്ചെന്ന് സാബു ആരോപിച്ചു. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ഗുണ്ടായിസം കൊണ്ട് തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഴുവന്നൂരിലെ 19ല്‍ 14 സീറ്റും കരസ്ഥമാക്കിയാണ് ട്വന്റി 20 ഇത്തവണ അധികാരത്തിലേറിയത്. പ്രതിപക്ഷത്തുള്ള 5 അംഗങ്ങളില്‍ ഒരാള്‍ക്ക് പോലും സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ സ്ഥാനം നല്‍കിയിട്ടില്ല. 305 അംഗ വര്‍ക്കിങ് കമ്മിറ്റിയില്‍ പോലും പ്രദേശവാസികള്‍ക്ക് പ്രാതിനിധ്യമില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ആസൂത്രണ സിമിതിയിലെ അംഗങ്ങളുടെ കാര്യത്തില്‍ നിയമപരമായി തെറ്റില്ലെന്നാണ് ട്വന്റി 20യുടെ നിലപാട്.