HomeHealthകൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കല്‍; ആക്ഷന്‍ പ്ലാനുമായി ആരോഗ്യവകുപ്പ്

കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കല്‍; ആക്ഷന്‍ പ്ലാനുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ടം ആരംഭിക്കാനുമായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിിച്ചു. സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എത്രയും വേഗം വര്‍ധിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 133 കേന്ദ്രങ്ങളായിരുന്നു ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാല്‍ കൂടുതല്‍ വാക്‌സിന്‍ ലഭിച്ചതോടെ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടുകയായിരുന്നു. ഇപ്പോള്‍ 14 കേന്ദ്രങ്ങളുണ്ടെന്നും ഇത് വീണ്ടും വര്‍ധിപ്പിച്ച് 249 വരെയാക്കാനുമാണ് ഈ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം 30 കേന്ദ്രങ്ങളും സജ്ജമാക്കും. ഒരു ജില്ലയില്‍ കുറഞ്ഞത് 14 കേന്ദ്രങ്ങളെങ്കിലുമുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 13 ഓടെ ആദ്യ ഘട്ട വാക്‌സിനെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനെടുക്കാന്‍ സമയമാകും. അതിനാല്‍ ഫെബ്രുവരി 15നകം ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനും അതിന് ശേഷം രണ്ടാം ഘട്ട പദ്ധതി ആവിഷ്‌കരിക്കാനുമാണ് ആക്ഷന്‍ പ്ലാനിലൂടെ തീരുമാനിക്കുന്നത്. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി തുടങ്ങി ആഴ്ചയില്‍ നാല് ദിവസമാണ് നിലവില്‍ വാക്‌സിനേഷനുണ്ടാകുക. എന്നാല്‍ വാക്‌സിനേഷന്‍ ദിവസങ്ങളില്‍ മാറ്റം വരുത്താം. പക്ഷെ ഒരു കാരണവശാലും കുട്ടികളുടെ വാക്‌സിനേഷന്‍ മുടങ്ങാന്‍ പാടില്ലെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കുട്ടികളുടെ വാക്‌സിനേഷന്‍ ഇല്ലാത്ത സ്വാകാര്യ ആശുപത്രികള്‍ക്കും പകരം സംവിധാനമുള്ള ആശുപത്രികള്‍ക്കും ഇതിലൂടെ ബുധനാഴ്ചയും വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കും. ജില്ലാ ടാക്‌സ് ഫോഴ്‌സാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുക.

പല കാരണങ്ങളാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിശ്ചയിച്ച സമയത്ത് വാക്‌സിനെടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതായി കണ്ടെത്തിയിരുന്നു. അതിനാല്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ മുമ്പ് അറിയിപ്പ് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ വാക്‌സിനേഷന്‍ ദിവസം എത്താന്‍ കഴിയാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പകരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കി ആ വിടവ് പരിഹരിക്കാനും അതാത് കേന്ദ്രങ്ങള്‍ ശ്രദ്ധിക്കണം.

കൊവിഡ് മുന്നണി പോരാളികളാകും ആരോഗ്യ പ്രവര്‍ത്തകരുടെ വാക്‌സിനേഷന് ശേഷം വാക്‌സിനേഷന്‍
സ്വീകരിക്കുക. സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികളും ഉള്‍പ്പടെ 4,87,306 പേരാണ് ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,86,017 പേരും സ്വകാര്യ മേഖലയിലെ 2,07,328 പേരും ഉള്‍പ്പടെ 3,93,345 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. ഇപ്പോള്‍ കൊവിഡ് മുന്നണി പോരാളികളുടെ രജിസ്‌ട്രേഷനാണ് നടക്കുന്നത്. 75,572 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും 8,824 റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Most Popular

Recent Comments