സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷൻ്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷൻ്റെ ഇന്‍സെൻ്റീവ് ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൂടുതല്‍ ഭിന്നശേഷിക്കാരെ സ്വയം തൊഴില്‍ സംരംഭങ്ങളിലേക്ക് നയിച്ച് ശാക്തീകരിക്കുന്നതിന് പ്രചോദനകരമായ രീതിയിലുള്ള മികച്ച പ്രവര്‍ത്തനം നടത്തിയ സംസ്ഥാന ഏജന്‍സി എന്നതിനാലാണ് വികലാംഗക്ഷേമ കോര്‍പറേഷന് ഹയര്‍ ടേണ്‍ ഓവറിനുള്ള ഇന്‍സെൻ്റീവ് അനുവദിച്ചത്. വികലാംഗക്ഷേമ കോര്‍പറേഷന്‍ നടപ്പിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വ്യക്തമാക്കി.
2000ലാണ് ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പ്പറേഷൻ്റെ സ്വയം തൊഴില്‍ വായ്പ ഭിന്നശേഷിക്കാര്‍ക്കായി നല്‍ക്കുന്നതിന് സംസ്ഥാന ചാനലൈസിങ് ഏജന്‍സിയായി വികലാംഗക്ഷേമ കോര്‍പറേഷനെ തെരഞ്ഞെടുത്തത്. 2016 വരെയുള്ള കാലയളവില്‍ 16 വര്‍ഷം കൊണ്ട് 1200 ഓളം ഭിന്നശേഷിക്കാര്‍ക്ക് 25 കോടിയോളം രൂപയാണ് വായ്പയായി കൊടുത്തിരുന്നത്. അതെസമയം കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 3760 ആളുകള്‍ക്ക് 45 കോടിയോളം രൂപ ഇതിനോടകം തന്നെ വിതരണം ചെയ്തിട്ടുമുണ്ട്. മാത്രമല്ല തുടര്‍ച്ചയായി 3 വര്‍ഷം ഹയര്‍ ടേണോവറിനുള്ള ഇന്‍സെന്റീവും വികലാംഗക്ഷേമ കോര്‍പറേഷന് ലഭിച്ചു കൊണ്ടിരിക്കുന്നു. 2018-19 ലെ മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ദേശീയ അവാര്‍ഡ് വികലാംഗക്ഷേമ കോര്‍പറേഷന് ലഭിച്ചിരുന്നു.