പാണത്തൂർ അപകടം, മരണം ഏഴായി

0
കാസർകോട് പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണം ഏഴായി. കര്‍ണാടക സ്വദേശികളായ ഏഴു പേരാണ് മരിച്ചത്. 36 ഓളം പേര്‍ക്ക് പരിക്കുണ്ട്. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്നു പുരുഷനുമാണ് മരിച്ചത്.
രാജേഷ് (45), രവിചന്ദ്ര (40), സുമതി (50), ജയലക്ഷ്മി (39), ശ്രേയസ് (13), ആദർശ് (14), ശശി എന്നിവരാണ് മരിച്ചത്. ആദർശിന്റെയും, ശശിയുടെയും ഒഴികെ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലാണുള്ളത്.
ആദർശിന്റെ മൃതദേഹം കാഞങ്ങാട് ജില്ലാശുപത്രിയിലും, ശശിയുടെത് മംഗലരുവിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. പരിക്കേറ്റ 34 പേരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും, 11 പേരെ മംഗളുരുവിലെ വിവിധ ആശുപത്രികളിലേക്കും മാറ്റി.
കര്‍ണാടകയിലെ ഈശ്വരമംഗലത്ത് നിന്നും അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിൻ്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പാണത്തൂർ-സുള്ള്യ റോഡിൽ പരിയാരം ഇറക്കത്തിൽ 12.30 ഓടെയാണ് സംഭവം.
ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച ശേഷം സമീപത്തെ വീടിനു മുകളിലേക്കാണ് മറിയുകയായിരുന്നു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു. ബസ്സില്‍ 60 ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പൂർത്തിയായി.