തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ പി.എസ്.സിയെ നോക്കു കുത്തിയാക്കി താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം കിട്ടിയതോടെ എന്തും ആവാം എന്ന മട്ടിലാണ് സര്‍ക്കാര്‍. നേരത്തെ തന്നെ പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡിട്ട സര്‍ക്കാര്‍ ഇപ്പോള്‍ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ പോലും താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുകയാണ്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ മൂവായിരത്തോളം പേരെ സ്ഥിരിപ്പെടുത്താന്‍ പോവുകയാണ് എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. കോഴിക്കോട് സര്‍വ്വകലാശാല സിന്റിക്കേറ്റ് കഴിഞ്ഞ ദിവസം 35 താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സിന്റിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.
രാത്രി പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി റാങ്കിലിസ്റ്റുകളില്‍ കയറിപ്പറ്റുന്നവരെ വിഢ്ഢികളാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴും അനധികൃതമായി പിന്‍വാതില്‍ വഴി കയറിപ്പറ്റിയവരാണ് ഇതില്‍ ഏറെയും. നൂറിലേറെ പി.എസ്.സി റാങ്ക് ലിസ്റ്റുകളാണ് നിയമനം നടത്താതെ ഈ സര്‍ക്കാര്‍ റദ്ദാക്കിയത്. റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടും നിയമം ലഭിക്കാതെ ലിസ്റ്റ് റദ്ദാക്കപ്പെട്ടതില്‍ മനം നൊന്ത് ആത്മഹത്യയില്‍ ആഭയം പ്രാപിച്ച കാരക്കോണം സ്വദേശി അനു എന്ന യുവാവ് ഈ സര്‍ക്കാരിന്റെ ക്രൂരതയുടെ ഇരയാണ്. എന്നിട്ടും റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാതിരിക്കുകയും തങ്ങള്‍ക്ക് വേണ്ടപ്പെട്ട താത്ക്കാലിക്കാരെ നിയമിക്കുകയും ചെയ്യകയാണ് സര്‍ക്കാര്‍. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത് ഉമാദേവിക്കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനവുമാണെന്നും ചെന്നിത്തല പറഞ്ഞു.