അഭയ കേസ് വിധി ഇന്ന്

0

സിസ്റ്റർ അഭയ കൊലപാതകക്കേസിൽ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽകുമാറാണ് വിധി പറയുക. 1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്.

ഒരു വർഷത്തിന് മുൻപേയാണ് സിബിഐ കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ട് നിർണായക സാക്ഷികൾ കൂറുമാറി.ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

 ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്. മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സിബിഐ പ്രോസിക്യൂട്ടർ എം നവാസാണ് ഹാജരായിരുന്നത്.

മരണം ആത്മഹത്യയെന്നഴുതി തള്ളാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചത്. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടർന്ന് വലിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ 1992 മേയ് 18നാണ് കേസ് സിബിഐ ഏറ്റെടുത്തത്. ആറ് മാസത്തിനുള്ളിൽ അഭയയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കണ്ടെത്തി.

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന പേരിൽ എസ്.പിയായിരുന്ന കെ ടി മൈക്കിളിനെ സിബിഐ നാലാം പ്രതിയാക്കിയിരുന്നു. ഇതിനെതിരെ മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചു. തൽക്കാലം പ്രതിപ്പട്ടികയിൽ ഒഴിവാക്കുന്നതായും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിയാക്കാവുന്നതാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഫാ.ജോസ് പുതൃക്കയിലിനെയും തെളിവില്ലെന്ന് കണ്ടാണ് കോടതി ഒഴിവാക്കിയത്.