കലാകാരൻമാരുടെ മതം കലയാകണം: മുഖ്യമന്ത്രി പിണറായി വിജയൻ

0

64 മത് കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

കലാകാരൻമാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് 64 മത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ഉദ്ദേശ്യം, വർഗീയതയ്ക്കും വിഭജനത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടവീര്യം നൽകുകയുമാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ സമാധാനവും സന്തോഷവും ഉയർത്തിപ്പിടിക്കാനുള്ള ആയുധമായി കലയെ ഉപയോഗിക്കാൻ പുതിയ തലമുറയ്ക്ക് കഴിയണം. ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമ്മം. പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് കടന്നുചെല്ലുക കൂടിയാവണം. സാമൂഹ്യ വ്യവസ്ഥയിൽ കല വഹിച്ചിട്ടുള്ള പങ്ക് ചരിത്രത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

പഴയകാലത്ത് കലകൾ പലപ്പോഴും ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ ഉള്ളിൽ മാത്രമായി ഒതുങ്ങിനിന്നിരുന്നു. ജാതിയും ജന്മിത്തവും നിലനിന്നിരുന്ന കാലത്ത് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മനുഷ്യരെ തമ്മിൽ അകറ്റിയിരുന്നു. അത് കലകളെയും ബാധിച്ചിരുന്നു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തകർക്കുന്നതിൽ സ്കൂൾ കലോത്സവങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. കലോത്സവത്തിൽ സമ്മാനങ്ങൾ നേടുന്നതിനേക്കാൾ പ്രധാനം അതിൽ പങ്കെടുക്കുക എന്നതാണ്. സമ്മാനം ലഭിച്ചവർ മാത്രമല്ല, അല്ലാത്തവരും പിൽക്കാലത്ത് വലിയ പ്രതിഭകളായി വളർന്നിട്ടുണ്ട്. കലയുടെ ആസ്വാദനം വ്യക്തിനിഷ്ഠമാണെന്നും ഒരാൾക്ക് മികച്ചത് മറ്റൊരാൾക്ക് മികച്ചതോ മോശമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സരങ്ങൾ നടക്കുന്നത് കുട്ടികൾ തമ്മിലാണെന്നും രക്ഷിതാക്കൾ തമ്മിലല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കലോൽസവത്തിൽ ഏതെങ്കിലും രീതിയിൽ പ്രകടമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ പരിശോധിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയുണ്ട്. കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് കാലുഷ്യത്തിൻ്റെ കണിക കടക്കാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. നല്ല മനുഷ്യരാകുക എന്നതാണ് കലയുടെ ധർമ്മമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ലോക ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന കലോത്സവം വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും സൃഷ്ടിപരമായ കഴിവുകളും അച്ചടക്കവും കൂട്ടായ്മയുടെ മൂല്യങ്ങളും വളർത്തുമെന്ന് മുഖ്യതിഥിയായ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക പൈതൃകം പുതിയ തലമുറയിലേക്ക് കൈമാറുന്നതിൽ ഈ ഉത്സവം നിർണ്ണായകമായ പങ്കുവഹിക്കുന്നതായും  സുരേഷ് ഗോപി പറഞ്ഞു.

1956-ൽ എറണാകുളത്ത് 200 കുട്ടികളുമായി തുടങ്ങിയ ‘യുവജനോത്സവം’ ഇന്ന് 14,000-ത്തിലധികം പ്രതിഭകൾ പങ്കെടുക്കുന്ന മഹാമേളയായി വളർന്നു. 1975ൽ മോഹിനിയാട്ടം കഥകളി, സംഗീതം, അക്ഷരശ്ലോകം തുടങ്ങിയവ ഉൾപ്പെടുത്തി കലോത്സവം കുറേക്കൂടി വികസിപ്പിച്ചു. 2009ലാണ് കേരള സ്കൂൾ കലോത്സവം എന്ന പേരിൽ ഇത് അറിയപ്പെടാൻ തുടങ്ങിയത്. 70 വർഷം കൊണ്ട് ഈ മേളയ്ക്ക് വന്ന മാറ്റം അമ്പരപ്പിക്കുന്നതാണ്.

പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി.  സ്കൂളുകളെ ഹൈടെക് ആക്കാനും, പാഠ്യപദ്ധതി കാലാനുസൃതമായി പരിഷ്കരിക്കാനും സർക്കാരിന് സാധിച്ചു എന്നത് അഭിമാനകരമാണ്. അവധിക്കാലത്ത് സ്‌കൂളുകളിൽ സാധാരണ ക്ലാസുകൾ നടത്തുന്ന രീതി അവസാനിപ്പിക്കും. ഈ സമയം പ്രയോജനപ്പെടുത്തി അടുത്ത വർഷം മുതൽ കുട്ടികൾക്ക് കലാ-കായിക പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കും. ഘട്ടം ഘട്ടമായി എല്ലാ കുട്ടികൾക്കും ഏതെങ്കിലും ഒരു ഇനത്തിൽ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കുന്നത് പോലെ, കലാ-കായിക മത്സരങ്ങളിൽ ഓരോ വിദ്യാലയങ്ങളുടെയും മികവ് പ്രഖ്യാപിക്കുന്ന പദ്ധതി നടപ്പിലാക്കും. അക്കാദമിക ഇതര വിഷയങ്ങളിൽ മുൻപന്തിയിൽ എത്തുന്ന ഒന്നും രണ്ടും മൂന്നും വിദ്യാലയങ്ങൾക്ക് അടുത്ത അധ്യയന വർഷം മുതൽ ‘ചീഫ് മിനിസ്റ്റേഴ്സ് ഗോൾഡ് കപ്പ്’ സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ  മന്ത്രി കെ രാജൻ സ്വാഗതം പറഞ്ഞു.  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു,  വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി, എം.പി മാരായ കെ. രാധാകൃഷ്ണൻ, ബെന്നി ബഹനാൻ, കോപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, എ.സി മൊയ്തീൻ, യു.ആർ പ്രദീപ്, കെ.കെ രാമചന്ദ്രൻ, സനീഷ്കുമാർ ജോസഫ്, ഇ.ടി ടെയ്സൺ മാസ്റ്റർ, എൻ.കെ അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, വി.ആർ സുനിൽകുമാർ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ സുധീഷ്, പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ പെരുവനം കുട്ടന്മാരാർ, പത്മശ്രീ ഐ.എം വിജയൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത്, സിറ്റി പോലീസ്ക, മ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ ഉമേഷ് പൊതുവിദ്യാഭ്യാസ വകുപ്പ് ജനറൽ കൺവീനർ അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു, ഡെപ്യൂട്ടി ഡയറക്ടർ പി.എം ബാലകൃഷ്ണൻ, ചലച്ചിത്ര താരം റിയ ഷിബു തുടങ്ങിയവർ പങ്കെടുത്തു.