സിനിമാ മോഹം സഫലീകരിക്കാൻ ഹ്രസ്വചിത്രങ്ങളുമായി ഇറങ്ങുന്ന ചെറിയ കലാകാരൻമാരെയും അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഗ്രാമി പുരസ്‌കാര ജേതാവും വയലിനിസ്റ്റുമായ മനോജ് ജോർജ് പറഞ്ഞു. മാധ്യമപ്രവർത്തകനും സംവിധായകനുമായിരുന്ന ജിയോ സണ്ണി അനുസ്മരണവും ഷോർട്ട് ഫിലിം പുരസ്‌കാര വിതരണവും തൃശൂർ പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തനിക്ക് ഗ്രാമി പുരസ്‌കാരം ലഭിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് ഇതു സംബന്ധിച്ച ഒരു നിവേദനം നൽകിയിരുന്നു. തുടർന്നു വന്ന സർക്കാരിനു മുമ്പിലും ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. എന്നാൽ പ്രസ്‌ക്ലബ് പോലുള്ള പ്രസ്ഥാനങ്ങൾ ഇത്തരക്കാരെ അംഗീകരിക്കാനും അനുമോദിക്കാനും മുന്നോട്ടു വരുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് മനോജ് ജോർജ് ചൂണ്ടിക്കാട്ടി.
ജെബിൻ ജോസഫ്, ജിയോ സണ്ണി അനുസ്‌രണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത് ബാലൻ, ജോയിന്റ് സെക്രട്ടറി ബി. സതീഷ്, വൈസ് പ്രസിഡന്റ് ജീജോ ജോൺ എന്നിവർ പ്രസംഗിച്ചു. മികച്ച ചിത്രമായ ലൂഡോസ് ഹാർട്ട്, രണ്ടാമത്തെ മികച്ച ചിത്രമായ കുറ്റിപ്പെൻസിൽ എന്നിവയ്ക്കുള്ള പുരസ്‌കാരം സിനിമയുടെ അണിയറ പ്രവർത്തകരും മൂന്നാമത്തെ മികച്ച ചിത്രമായ സംവണിൻ്റെ സംവിധായകൻ ഹരിദേവ് കൃഷ്ണനും ഏറ്റുവാങ്ങി.