മഴക്കാലമുന്നൊരുക്കം-  ഏത് സാഹചര്യം നേരിടാനും സജ്ജമെന്ന് കളക്ടർ

0

മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ തൃശൂർ ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. മെയ് മാസത്തിലെ മഴയിൽ താലൂക്ക് തലത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കുകൾ തഹസിൽദാർമാർ യോഗത്തിൽ അവതരിപ്പിച്ചു.

ജില്ലയിലാകെ നാല് വീടുകൾ പൂർണമായും 194 വീടുകൾ ഭാഗികമായും തകർന്നു. നാല് പേരാണ് മഴക്കെടുതിയിൽ മരിച്ചത്. ഇവസംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലേക്ക് കാലതാമസം കൂടാതെ അപ്‍ലോഡ് ചെയ്യുവാനും നഷ്ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കുവാനും കളക്ടർ നിർദ്ദേശം നൽകി. എ.ഇ പഞ്ചായത്ത്, റവന്യൂ വകുപ്പും ഇതിന്റെ വാലുവേഷൻ വേഗത്തിൽ പൂർത്തിയാക്കണം.

ജില്ലയിലെ ആവശ്യത്തിനുള്ള ക്യാമ്പുകളും സൈക്ലോൺ ഷെൽട്ടറും പ്രവർത്തനസജ്ജമാണെന്നും ഇവയുടെ ഫിറ്റ്നസ് ഉൾപ്പെടെയുള്ളവ പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും യോഗം വിലയിരുത്തി.

ദേശീയപാതയിലെ ഡ്രെയിനേജ് സംവിധാനം വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുള്ള തടസങ്ങൾ നീക്കണമെന്നും കാടുപിടിച്ചുകിടക്കുന്നവ വെട്ടിത്തളിക്കണമെന്നും കളക്ടർ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി. ഡ്രെയിനേജുകൾ വൃത്തിയാക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും എത്രയും പെട്ടന്ന് പൂർത്തിയാക്കുമെന്നും എൻ.എച്ച്.എ.ഐ അറിയിച്ചു.

സർവീസ് റോഡുകളിലെ കുഴികൾ രൂപപ്പെട്ടുമ്പോൾ തന്നെയടച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും കളക്ടർ എൻ.എച്ച്.എ.ഐക്ക് നിർദ്ദേശം നൽകി.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ദേശീയപാതാ അതോറിറ്റി എന്നിവരുടെ യോഗം തഹസിദാർമാർ വിളിച്ച് മഴക്കാല മുന്നൊരുക്കപ്രവ‍ത്തനങ്ങൾ വിലയിരുത്തണമെന്നും നിർദ്ദേശമുണ്ട്. ആദിവാസി മേഖലകളിലെ ഭക്ഷണകിറ്റ് വിതരണം മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു.

ജില്ലയിലെ ഡാമുകളിൽ സംഭരണശേഷിയിലും കുറവ് മാത്രമാണ് നിലവിൽ വെള്ളമുള്ളതെന്ന് മേജർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. റൂൾ കർവ് പാലിക്കണമെന്ന് നിർദ്ദേശമുള്ളതിനാൽ ചിമ്മിനി, വാഴാനി ഡാമുകളിലെ റിവർ സ്ലൂയിസ് ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിവിട്ടു. ഡാമുകളിലെ കുളവാഴകൾ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. പെരിങ്ങൽകുത്ത് ഡാമിൽ ക്രസ്റ്റ് ലെവലിന് താഴെയാണ് നിലവിൽ വെള്ളമെന്നും കേരള ഷോളയാറിൽ വെള്ളം കുറവാണെന്നും കെ.എസ്.ഇ.ബിയും അറിയിച്ചു.

ഡാമുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിന് തടസങ്ങൾ നീക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അഡീഷണൽ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വടക്കാഞ്ചേരിപ്പുഴയിലെ മണ്ണ് നീക്കി. കനോലിക്കനാലിലെ തടസങ്ങൾ നീക്കി വെള്ളം ഒഴുകുന്നതിന് പ്രത്യേക ചാല് നിർമിച്ചു. പെരിങ്ങാടിൽ ഡ്രഡ്ജിങ് ആരംഭിച്ചതായും അവർ അറിയിച്ചു. ഡാമുകളുടെ സംഭരണശേഷി സംബന്ധിച്ചും റൂൾ കർവ് പാലിക്കുന്നത് സംബന്ധിച്ചും നിരന്തരം നിരീക്ഷിക്കുവാൻ സബ് കളക്ടറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.

അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുവാൻ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുകൾക്കും കളക്ടർ നിർദ്ദേശം നൽകി.

എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം റോഡരികിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് പി.ഡബ്ല്യു.ഡി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അശ്വനി ജംഗ്ഷനിലെ ഡ്രെയിനേജിന്റെ പൊക്കം കൂട്ടി.

തൃശ്ശൂർ- കുറ്റിപ്പുറം റോഡിലെ പുഴയ്ക്കൽ ഭാഗത്ത് കോൺക്രീറ്റിങ് പ്രവൃത്തികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കി തുറന്നുകൊടുക്കാനാകുമെന്ന് കെ.എസ്.ടി.പി അറിയിച്ചു.

ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, എലിപ്പനി എന്നിവയ്ക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പകർച്ചവ്യാധി ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി, മാപ്പ് ചെയ്ത് പഞ്ചായത്തുകളെ അറിയിച്ചു. റെയിൽവേസ്റ്റേഷൻ, റോഡരികുകൾ, അതിഥിത്തൊഴിലാളികൾ താമസിക്കുന്നയിടങ്ങൾ എന്നിവിടങ്ങളിൽ എലിശല്യം നിയന്ത്രിക്കുവാൻ നടപടികളെത്തു. രണ്ടാഴ്ച കൂടുമ്പോൾ പകർച്ചവ്യാധി പ്രതിരോധപ്രവ‍ർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് യോഗം ചേരും. അവശ്യഘട്ടങ്ങൾ നേരിടുന്നതിന് വേണ്ട ആംബുലൻസുകൾ തയ്യാറാണ്. കുടിവെള്ള സ്രോതസുകൾ ക്ലോറിനൈസ് ചെയ്യുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ലൈനുകളുടെയും മറ്റും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി കെ.എസ്.ഇ.ബി അറിയിച്ചു. അടിയന്തര ഘട്ടങ്ങൾ നേരിടുന്നതിന് ക്വിക് റെസ്പോൺസ് ടീം രൂപീകരിച്ചു.

മഴ ശക്തമാകുന്നതിന് മുമ്പേതന്നെ എല്ലാതരത്തിലുള്ള പ്രവർത്തനങ്ങളുമായി സജ്ജമാണെന്ന് വിവിധ വകുപ്പുകൾ യോഗത്തിൽ അറിയിച്ചു. അലർട്ടുകൾ അനുനിമിഷം മാറാൻ സാധ്യതയുള്ളതിനാൽ, അതിന് കാത്തുനിൽക്കാതെ എല്ലാവിധ നടപടികളുമായി മുന്നോട്ടുപോകണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

എക്സിക്യൂട്ടീവ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. എസ് പ്രിൻസ്, സബ് കളക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി കളക്ടർ (ഡി.എം) സ്മിതാ റാണി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.