ലഹരി വിമുക്ത ഇരിങ്ങാലക്കുട സാധ്യമാക്കുന്നതിനുള്ള മധുരം ജീവിതം ക്യാമ്പയിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ലഹരിക്കെതിരെ മാത്രമല്ല സമൂഹത്തിൽ യുവജനങ്ങൾ കടന്നുപോകുന്ന എല്ലാവിധ വിപത്തുകൾക്കും എതിരായിട്ടുള്ള ബോധവത്കരണ പരിശ്രമങ്ങൾ കൂടി കൂട്ടി യോജിപ്പിക്കാനാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നത് എന്ന് മന്ത്രി പറഞ്ഞു.
യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ഹിംസാത്മകമായ പ്രവർത്തനങ്ങൾക്കെതിരായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ഇത്തരം ഒരു ക്യാമ്പയിൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. പ്രാദേശിക തലം വരെ എത്താൻ കഴിയുന്ന വിവിധങ്ങളായ പരിപാടികളാണ് മധുരം ജീവിതം പദ്ധതിയിലൂടെ ആസൂത്രണം ചെയുന്നത്.
ജീവിതം മധുരമാണ് എന്ന് മനസ്സിലാക്കി കൊടുക്കാനും സർഗാത്മകമായ രീതിയിൽ ജീവിതത്തെ നോക്കി കാണാനും സഹായിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ നടത്തുന്നത്. എല്ലാ തലങ്ങളിലും ജാഗ്രതാ സമിതികളും രൂപീകരിച്ചുകൊണ്ട് കൗൺസലിങ് ശക്തിപ്പെടുത്തിക്കൊണ്ടും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മറ്റു വ്യവസായ സ്ഥാപനങ്ങളിലും ജാഗ്രതാ സമിതികൾ നിലവിൽ വരണം. എൻഎസ്എസ്, കുടുംബശ്രീ, തുടങ്ങിയ മുന്നണി പോരാളികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോരാട്ടങ്ങൾ നടത്തണം.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂൺ 26ന് മുൻപായി ജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്നും വിവിധ മത്സരങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ ഐക്യ ദീപ ജ്വാല തെളിക്കൽ, ലഹരി വിരുദ്ധ ഗാനാലാപനം ലഹരി വിരുദ്ധ നൃത്തശില്പം എന്നിവ നടത്തി.
സബ് കളക്ടർ അഖിൽ വി മേനോൻ, റൂറൽ എസ് പി ബി. കൃഷ്ണകുമാർ, എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോ. ആർ എൻ അൻസാർ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. സലിൽ, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ.ജോയ് പീനിക്കപറമ്പിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ, ഡോ. കേസരി എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.