സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം

0

63-മത് സംസ്ഥാന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയകിരീടം നേടിയ തൃശ്ശൂര്‍ ജില്ലയിലെ കലാപ്രതിഭകള്‍ക്ക് റവന്യു മന്ത്രി കെ രാജൻ്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊരട്ടിയില്‍ നിന്നും തുടങ്ങി ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലായി സ്വീകരണം ഏറ്റുവാങ്ങി. സ്വര്‍ണ്ണകിരീടം വഹിച്ച് വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ് അകമ്പടിയോടെയാണ് കലാപ്രതിഭകള്‍ തൃശ്ശൂര്‍ ടൗണ്‍ഹാളിലൊരുക്കിയ സ്വീകരണ ചടങ്ങിനെത്തിയത്. സ്വീകരണ പരിപാടി മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

290 ഇനങ്ങളിലാണ് ലോകത്തെതന്നെ ഏറ്റവും വലിയ സ്‌കൂള്‍ കുട്ടികളുടെ കലോത്സവമായ സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സരം നടന്നത്. അതില്‍ 289 ഇനങ്ങളിലും പങ്കെടുത്ത് ചരിത്രത്തിലാദ്യമായി 280 ഇനങ്ങളില്‍ എ ഡ്രേും 9 ഇനങ്ങളില്‍ ബി ഗ്രേഡുമായി 289 ഇനങ്ങളിലും സമ്മാനം വാങ്ങിയ ജില്ല തൃശ്ശൂരാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ചരിത്രത്തിലാദ്യമായി കലാമാമാങ്കത്തില്‍ 1008 പോയിൻ്റ് കേരളത്തിലാദ്യമായി നേടിയ ജില്ലയാണ് തൃശ്ശൂര്‍. 1008 ഓവറോള്‍ പോയിന്റ് നേടി ഹയര്‍ സെക്കണ്ടറിയിലും ഹൈസ്‌കൂളിലും ഒന്നാമതായി. സംസ്‌കൃതോത്സവത്തിലും അറബി കലോത്സത്തിലും തൃശ്ശൂരിനഭിമാനമായ പ്രകടനം കാഴ്ചവെച്ചു. കേരളത്തിൻ്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂര്‍ ഇനി അറിയപ്പെടാന്‍ പോകുന്നത് കലോത്സവ കിരീടം തൃശ്ശൂരിലേക്കെത്തിച്ച കലാപ്രതിഭകളുടെ പേരിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളായി സ്‌കൂള്‍ കലോത്സവം മുതല്‍ ആരംഭിച്ച് സംസ്ഥാന കലോത്സവം വരെ നീണ്ട ഊണും ഉറക്കവുമില്ലാതെ പരിശ്രമിച്ച് ഏറ്റവും മിടുക്കരായി മത്സര ഇനങ്ങളില്‍ പങ്കെടുത്ത കലാ പ്രതിഭകളെയും അവരെ പങ്കെടുക്കാന്‍ സജ്ജരാക്കിയ അധ്യാപരും രക്ഷാകര്‍ത്താക്കളും ഉള്‍പ്പെടെ കലോത്സവത്തില്‍ സാംസ്‌കാരിക തലസ്ഥാനത്തേക്ക് സുവര്‍ണ്ണ കപ്പെത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതൊരു പ്രാരംഭ സ്വീകരണം മാത്രമാണ്. കലോത്സവത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച കലാസപര്യ ജില്ലയിലെ എല്ലാവര്‍ക്കും കണ്ടാസ്വദിക്കാന്‍ കഴിയുന്നവിധം വിജയമാഘോഷിക്കാന്‍ തൃശ്ശൂരിൻ്റെ ഒരു സുവര്‍ണ്ണോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.