എത്ര ഗുണ്ടകളെ സിപിഎം ഇറക്കിയാലും മൂവർണക്കൊടി ഇവിടെ തന്നെ കാണുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കണ്ണൂർ പിണറായിയിൽ സിപിഎം ആക്രമിച്ച് തകർത്ത കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.
കോൺഗ്രസിനെ നെഞ്ചോട് ചേർത്ത അനേകം പോരാളികളുടെ ചോര വീണ മണ്ണാണ് കണ്ണൂർ. ആ ചോരയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മൂവർണ്ണക്കൊടി വേരുപിടിച്ച് നിൽക്കുന്നത്.
പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഞങ്ങൾ ഭയന്ന് പിന്മാറിയിട്ടില്ല. ഓഫീസ് തല്ലി തകർത്താൽ കോൺഗ്രസുകാർ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകൾ തിരിച്ചറിയുക?
മുഖ്യമന്ത്രി പിണറായി വിജയൻ്റെ തുടക്കകാലത്തെ സന്തത സഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിനെ കുത്തിക്കൊന്നശേഷം ശവസംസ്കാരം പോലും നടത്താൻ സമ്മതിക്കാതിരുന്ന സിപിഎം ക്രൂരതയെ പറ്റി പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്. ആ വെണ്ടുട്ടായിയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതിയ ബൂത്ത് കമ്മിറ്റി ഓഫീസ് നിർമിച്ചത്. രാത്രിയുടെ മറവിൽ ഓഫീസ് തകർക്കുന്ന നാണംകെട്ട രാഷ്ട്രീയമാണ് സിപിഎം സ്വീകരിച്ചത്.
സിപിഎമ്മിൻ്റെ വെല്ലുവിളി സ്വീകരിച്ചു കൊണ്ടുതന്നെ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചിട്ടുണ്ട്. എത്ര ഗുണ്ടകളെ ഇറക്കി നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂവർണ്ണക്കൊടി അവിടെ ഉയർന്നു പറക്കും . അതിനു സാക്ഷിയായി പ്രിയദർശിനി മന്ദിരവും അവിടെത്തന്നെ ഉണ്ടാകും എന്നും കെ സുധാകരൻ പറഞ്ഞു.