കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗുരുതര രോഗം ബാധിച്ചവർക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തി കേരള പോലീസ്. ഹൈവേ പട്രോൾ വാഹനങ്ങളുൾപ്പെടെ പ്രത്യേക വാഹന സൗകര്യം ഇതിനായി ഉപയോഗിക്കും. ഈ സംവിധാനം പ്രയോജനപ്പെടുത്താൻ പൊതുജനങ്ങൾക്ക് പൊലീസ് വകുപ്പിന്റെ 112 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. രോഗിയുടെ ആവശ്യം അറിഞ്ഞാൽ, രോഗിയുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അതത് പോലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പോലീസ് ശേഖരിച്ച ശേഷം നോഡൽ ഓഫീസറെ വിവരം അറിയിക്കും. തുടർന്ന് നോഡൽ ഓഫീസർ നൽകുന്ന നിർദ്ദേശപ്രകാരം പ്രത്യേക വാഹനത്തിലോ ഹൈവേ പെട്രോൾ വാഹനങ്ങളിലോ മരുന്നുകൾ നിർദ്ദിഷ്ടസ്ഥലത്ത് എത്തിക്കും. ദക്ഷിണമേഖലാ ഐ.ജി ഹർഷിതാ അത്തല്ലൂരിയാണ് സംസ്ഥാനതല നോഡൽ ഓഫീസർ. തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയും കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണറും മേൽനോട്ടം വഹിക്കും.
തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ്, കൊച്ചിയിലെ സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവ മരുന്നുകൾ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവർത്തിക്കും. ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും മരുന്ന് ആവശ്യപ്പെടുന്നവർക്കും ഈ കേന്ദ്രങ്ങളിൽ നിന്ന് മരുന്ന് എത്തിക്കാവുന്നതാണ്. ജില്ലയ്ക്ക് അകത്താണ് മരുന്നുകൾ എത്തിക്കേണ്ടതെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അവ ശേഖരിച്ച് ജനമൈത്രി പോലീസ് വഴി നൽകും. മരുന്നുകൾ മാറിപ്പോകാതിരിക്കാൻ കൃത്യമായ മേൽവിലാസത്തിൽത്തന്നെ എത്തിച്ചുനൽകണമെന്നും അതീവശ്രദ്ധ പുലർത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.