പീച്ചിയില്‍ ‘ചിങ്ങപ്പുലരി’ ഓണാഘോഷത്തിന് വര്‍ണാഭമായ തുടക്കം

0

ടൂറിസ്റ്റ് കോറിഡോര്‍ നടപ്പിലാക്കുമെന്ന് മന്ത്രി കെ രാജന്‍

പീച്ചിയെ പ്രധാന ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ടൂറിസ്റ്റ് കോറിഡോര്‍ എന്ന ആശയം വിപുലമായ രീതിയില്‍ നടപ്പിലാക്കുമെന്നും പീച്ചിയില്‍ ചിങ്ങപ്പുലരി ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിൽ  അദ്ദേഹം പറഞ്ഞു.

സാംസ്‌കാരികമായി ഇഴപിരിയാത്ത ബന്ധമുള്ള പീച്ചി ഹൗസിനെ നഷ്ടപ്രതാപത്തില്‍ നിന്നും വീണ്ടെടുക്കും. മോടി കൂട്ടി തൃശ്ശൂരിലെ ഒരു പ്രധാന കേന്ദ്രമാക്കി പീച്ചി ഹൗസിനെ മാറ്റണമെന്നും മന്ത്രി പറഞ്ഞു. ഇതേക്കുറിച്ച് ജലവിഭവ മന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കാര്യങ്ങള്‍ നേരില്‍കണ്ട് വിലയിരുത്താന്‍ സെപ്റ്റംബര്‍ മാസത്തില്‍ ജലവിഭവ മന്ത്രി പീച്ചിയില്‍ എത്തുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

പ്രതിവര്‍ഷം 30 ലക്ഷം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തുന്നവരെ പുത്തൂര്‍ കായല്‍, പീച്ചി തുടങ്ങിയ ടൂറിസ്റ്റ് ഇടങ്ങളിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതി ആവിഷ്‌ക്കരിക്കും. മഞ്ചേശ്വരം മുതല്‍ വെള്ളായണി വരെയുള്ള ക്യാമ്പസുകളിലെ എല്ലാ വിളകളെ കുറിച്ചും അറിയാന്‍ കഴിയുന്ന എക്‌സിബിഷന്‍ സിറ്റിയെന്ന ആശയം കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ വിഭാവന ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഏഴര ഏക്കര്‍ ഭൂമിയില്‍ പൂ കൃഷിയും മനോഹരമായ ഉദ്യാനവും ഒരുക്കും. പ്രദര്‍ശന നഗരിക്കുള്ളില്‍ മികച്ച ഫുഡ് സ്ട്രീറ്റും ലക്ഷ്യം വെക്കുന്നുണ്ട്. ഒല്ലൂര്‍ മണ്ഡലത്തെ കേന്ദ്രീകരിച്ച് ടൂറിസ്റ്റ് കോറിഡോര്‍ എന്ന ആശയം നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.

ഡിടിപിസിയുടെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് പീച്ചി ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. വര്‍ണാഭമായ ഘോഷയാത്രയോടെ ആഘോഷത്തിന് തുടക്കം കുറിച്ചു. ഓഗസ്റ്റ് 28 വരെയാണ് പീച്ചി ഓണാഘോഷം. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ രവി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ മുഖ്യാതിഥിയായി.