സംസ്ഥാനത്ത് സിമൻ്റ് വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് വില അഞ്ഞൂറ് രൂപയിലേക്കാണെത്തിയിരിക്കുന്നത്. ഇന്ധന വില വര്‍ധിക്കുന്നതിനാല്‍ സിമൻ്റ് വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സിമൻ്റ് വ്യാപാരികള്‍ സമരവും ആരംഭിച്ചു.
ലോക്ക്ഡൗണ്‍ തുടങ്ങിയതോട് കൂടിയാണ് സിമൻ്റ് വിലയും ഉയര്‍ന്നത്. ചാക്കിന് നാനൂറ് രൂപ വരെ ഉണ്ടായിരുന്ന സിമൻ്റ് വില ഇപ്പോള്‍ 490 കടന്നു. ചില്ലറ വിപണിയില്‍ അഞ്ഞൂറ് രൂപ വരെയെത്തിയിട്ടുണ്ട്. വന്‍ തോതില്‍ സിമൻ്റ് വില വര്‍ധിച്ചതോടെ നിര്‍മാണ മേഖലയും പ്രതിസന്ധിയിലായി. വില വര്‍ധനവ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.
പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമൻ്റ്സിൻ്റെ സിമൻ്റിന് വിലക്കുറവുണ്ടെങ്കിലും ലഭ്യതക്കുറവാണ് പ്രധാന വെല്ലുവിളി. കമ്പിയുടെ വിലയും വര്‍ധിക്കുകയാണ്. 60 രൂപയുണ്ടായിരുന്ന കമ്പിക്ക് ഇപ്പോള്‍ 76 രൂപയാണ് വില. എം സാൻ്റ് മുതല്‍ ചെങ്കല്ല് വരെയുള്ളവക്കും വന്‍തോതില്‍ വില വര്‍ധിച്ചു.