HomeKeralaബജറ്റ് നിരാശജനകമെന്ന് കെ സുരേന്ദ്രന്‍

ബജറ്റ് നിരാശജനകമെന്ന് കെ സുരേന്ദ്രന്‍

രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമ്പത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചെലവഴിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് കരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ ജനങ്ങള്‍ക്ക് എന്ത് ഗുണമാണ് സാമ്പത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സര്‍ക്കാര്‍ പറയണം. കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യു കമ്മി ഗ്രാന്‍ഡ് മാത്രമാണ് ബജറ്റിന് ആധാരം. മറ്റൊരു ധനാഗമ മാര്‍ഗവും കേരള സര്‍ക്കാരിനില്ലെന്ന് വ്യക്തമായി. കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഓട്ടോറിക്ഷ തൊഴിലാളികളുടേയും വഴിയോര കച്ചവടക്കാരുടേയും അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിച്ചെങ്കിലും കേരള ബജറ്റില്‍ അത്തരമൊരു ശ്രമവും ഇല്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മറ്റ് സംസ്ഥാനങ്ങളിലെല്ലാം നികുതി പിരിവ് കാര്യക്ഷമമാക്കുമ്പോള്‍ കേരളത്തില്‍ അതിന് വേണ്ടിയുള്ള ശ്രമമില്ല. കേന്ദ്ര പദ്ധതികളുടെ പുനരാവിഷ്‌കരണം മാത്രമാണ് ഈ ബജറ്റില്‍ കാണാന്‍ കഴിയുന്നത്. കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കൊവിഡില്‍ നൂറുകണക്കിന് പേര്‍ ദിവസവും മരിക്കുമ്പോള്‍ ആരോഗ്യമേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കാതിരുന്നതും ജനദ്രോഹ നയത്തിന്റെ ഭാഗമാണ്. സമ്പദ്ഘടനയെ സുശക്തമാക്കി കേരളത്തെ കടത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ഒരു ശ്രമവും ബജറ്റില്‍ ഉണ്ടായിരുന്നില്ല.

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വേണ്ടിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഒന്നും ബജറ്റില്‍ കണ്ടില്ല. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ കേരളത്തിന്റെ പൊതുകടം കുറക്കാനാകുകയുള്ളൂ. എന്നാല്‍ ധനമന്ത്രി അടിസ്ഥാന സൗകര്യ മേഖലയെ പൂര്‍ണമായും അവഗണിച്ചു. കുട്ടനാടിന് വേണ്ടി സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതും നിരാശപ്പെടുത്തി. ഇത് തന്നെയാണ് ബിജെപിയുടേയും ഇടതുപക്ഷത്തിന്റെയും വികസനത്തോടുള്ള സമീപനത്തിന്റെ വ്യത്യാസം.

ബജറ്റ് പ്രസംഗത്തിലൂടെ അനാവശ്യമായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ധനമന്ത്രി ചെയ്തത്. നാഴികക്ക് നാല്‍പത് വട്ടം വന്‍കിട കോര്‍പറേറ്റുകള്‍ക്കെതിരെ സംസാരിക്കുന്ന ഇടതുപക്ഷം തോട്ടം മേഖലയില്‍ കോര്‍പറേറ്റുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Most Popular

Recent Comments