ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരെ നിയമനടപടിക്കൊരുങ്ങി സ്വകാര്യലാബുകള്‍. സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആര്‍ടിപിസിആര്‍ ലാബ് കണ്‍ലോര്‍ഷ്യം അറിയിച്ചു. 1700 രൂപ വരെ സ്വകാര്യ ലാബുകള്‍ ഈടാക്കിയിരുന്ന ടെസ്റ്റിന് ഇപ്പോള്‍ 500 രൂപയാക്കി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് വന്നിരുന്നു. ഇതുസംബന്ധിച്ച ആരോഗ്യവകുപ്പിൻ്റെ ഉത്തരവ് ഇന്നാണ് ഇറങ്ങിയത്.
കേരളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് അമിത നിരക്കാണ് ജനങ്ങളില്‍ നിന്നും ഈടാക്കുന്നതെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ ആരോഗ്യവകുപ്പ് നിരക്ക് കുത്തനെ കുറച്ചത്. എന്നാല്‍ ഉത്തരവ് ലഭിച്ചില്ലെന്ന ന്യായം പറഞ്ഞാണ് പഴയ തുകയായ 1700 രൂപ തന്നെ സ്വകാര്യ ലാബുകള്‍ ഇന്നും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയത്. ഉത്തരവ് ലഭിച്ചാല്‍ മാത്രമേ നിരക്ക് കുറക്കാനാകൂ എന്നായിരുന്നു ലാബുകാരുടെ നിലപാട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തിലാണ് ആര്‍ടിപിസിആര്‍ നിരക്ക് കൂടുതല്‍. ഇതേ തുടര്‍ന്ന് പല മേഖലകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.