HomeKeralaമറ്റു മതക്കാർക്കുള്ള അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ല: കെ.സുരേന്ദ്രൻ

മറ്റു മതക്കാർക്കുള്ള അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ല: കെ.സുരേന്ദ്രൻ

മതേതര സമൂഹത്തിൽ മറ്റു മതക്കാർക്കുള്ള അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. കേരളത്തിൽ മുസ്ലിം ദേവാലയങ്ങൾ ഭരിക്കാനുള്ള അവകാശം മുസ്ലിംങ്ങൾക്കാണ്. ക്രൈസ്തവ ദേവാലയങ്ങൾ ഭരിക്കുന്നത് ക്രിസ്ത്യാനികളാണ്. എന്തുകൊണ്ടാണ് കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ഭരിക്കാനുള്ള അവകാശം ഹിന്ദുക്കൾക്കില്ലാത്തതെന്ന് സുരേന്ദ്രൻ ചോദിച്ചു. തൃശ്ശൂർ ജില്ലാ കമ്മിറ്റി യോ​ഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ എന്താകണമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് ചാർത്തി കൊടുത്തത് ഇവിടുത്തെ സർക്കാരാണ്. എന്തുകൊണ്ടാണ് മറ്റുമതക്കാരുടെ ആരാധനാലയങ്ങൾ ഭരിക്കാനോ അവരുടെ ആചാരങ്ങളിൽ ഇടപെടാനോ സർക്കാർ ശ്രമിക്കാത്തത്? എന്തുകൊണ്ടാണ് ഹിന്ദു ആരാധനാലയങ്ങളുടെ ഭൂമി മാത്രം സർക്കാർ ഏറ്റെടുക്കുന്നത്? എന്തുകൊണ്ടാണ് മറ്റു ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ തയ്യാറാവാത്തത്? മറ്റു മതങ്ങൾക്കില്ലാത്ത കാര്യങ്ങൾ ഭൂരിപക്ഷ സമുദായത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത് എന്ത് മതേതരത്വമാണ്. വിധവ പെൻഷൻ കൊടുക്കുന്നതിൽ പോലും മതം നോക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്.

രണ്ട് മുന്നണികളുടെയും നേതാക്കൾ സമനിലതെറ്റിയ പോലെയാണ് പ്രതികരിക്കുന്നത്. ​വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാകില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞത് ഞങ്ങൾ കാലാകാലങ്ങളായി പറയുന്നതാണ്. നടപ്പാകാത്തൊരു മൂഢസ്വർ​ഗമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. കമ്മ്യൂണിസത്തിൻ്റെ അടിത്തറയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്നാണ് അവർ തന്നെ പറയുന്നത്. അടിസ്ഥാന പ്രമാണം കാലഹരണപ്പെട്ടതാണെങ്കിൽ പ്രസ്ഥാനം പിരിച്ചുവിടണം. കമ്മ്യൂണിസ്റ്റു പാർട്ടി പിരിച്ചുവിട്ട് നേതാക്കൾ കാശിക്ക് പോവണം. ഏത് ലക്ഷ്യത്തിലേക്കാണോ മുമ്പോട്ട് പോകുന്നത് അത് നടപ്പിലാകില്ലെന്ന് അതിൻ്റെ നേതാക്കൾ പോലും പറയുന്നു. വിശ്വസികളുടെ കാര്യത്തിലാണ് സി.പി.എമ്മിന് ഇപ്പോൾ വെളിപാടുണ്ടായത്. എല്ലാവരും ഹിന്ദുവായിട്ടാണ് ജനിക്കുന്നതെന്നാണ് ഇപ്പോൾ ​ഗോവിന്ദൻ പറയുന്നത്. കഴിഞ്ഞ ഏഴുപതിറ്റാണ്ട് കാലം ഇതിനെതിരായിട്ടാണ് അവർ സംസാരിച്ചത്.

ഹാ​ഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയത് വിദേശ രാജ്യങ്ങളിൽ ആയിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങൾ ബാറുകളാക്കി മാറ്റുന്നത് പോലെയാണെന്നാണ് ഉമ്മൻചാണ്ടിയുടെ മകൻ പറയുന്നത്. ലൗ ജിഹാദിനെ കുറിച്ചും ഉമ്മൻചാണ്ടിക്കും മകനും ഇതേ നിലപാടാണോ? ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചവരാണ് ഭൂരിപക്ഷ വിഭാ​ഗക്കാരുടെ സംരക്ഷണത്തിന് ഇറങ്ങുന്നത്. ശബരിമലയിൽ വിശ്വാസികൾ വേട്ടയാടപ്പെട്ടപ്പോൾ ​ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോൺ​ഗ്രസുകാർ. ശബരിമല സമര കാലത്ത് മൗനവ്രതത്തിലായിരുന്നു ഉമ്മൻചാണ്ടിയെന്നും സുരേന്ദ്രൻ പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാർ അദ്ധ്യക്ഷനായി. മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.വി ശ്രീധരൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.എസ് സമ്പൂർണ്ണ, സെക്രട്ടറി എ.നാ​ഗേഷ്, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജുമോൻ വട്ടേക്കാട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.ആർ ഹരി, ഉല്ലാസ് ബാബു എന്നിവർ സംസാരിച്ചു.

Most Popular

Recent Comments