HomeLatest Newsപുതു ചരിത്രം തീർത്ത് ഇന്ത്യ

പുതു ചരിത്രം തീർത്ത് ഇന്ത്യ

അവസാന നിമിഷംവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഉജ്ജ്വല വിജയവുമായി ഇന്ത്യൻ ടീം. ഇതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. 138 പന്തിൽ 89 റൺസുമായി പുറത്താകാതെ നിന്ന റിഷഭ് പന്തി ൻ്റെയും 146 പന്തിൽ 92 റൺസെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലിൻ്റെയും 211 പന്തിൽ 56 റൺസെടുത്ത ചേതേശ്വർ പൂജാരയുടെയും മികവിലാണ് ഇന്ത്യ ചരിത്ര ജയം സ്വന്തമാക്കിയത്. ടെസ്റ്റിൻ്റെ അവസാന ദിവസത്തെ അവസാന 20 ഓവറില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തകർത്തത്. മൂന്നുവിക്കറ്റിനാണ് ഇന്ത്യൻ ജയം.

രണ്ടാം ഇന്നിംഗ്‌സില്‍ 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അഞ്ചാം ദിനം കളിയവസാനിക്കാൻ മൂന്ന് ഓവർ ബാക്കി നിൽക്കെയാണ് ലക്ഷ്യം നേടിയത്. നാലാം ദിവസം ചായയ്ക്കു ശേഷമാണ് ഇന്ത്യ വിജയത്തിനായി പോരാടിയത്. അതുവരെ വിക്കറ്റുകള്‍ വീഴാതെ സമനിലയ്ക്കായി പൊരുതുകയായിരുന്നു ടീം ഇന്ത്യ. നായകന്‍ അജിങ്ക്യ രഹാനെ ടി20 ശൈലിയില്‍ (22 പന്തില്‍ 24 റണ്‍സ്) ബാറ്റ് വീശി.

ഋഷഭ് പന്തിൻ്റെ മികച്ച ഇന്നിങ്സും വാഷിങ്ടണ്‍ സുന്ദറിൻ്റെ ബാറ്റിങ്ങുമാണ് (22) ഇന്ത്യയ്ക്ക് എക്കാലത്തും ഓര്‍മ്മിക്കാവുന്ന വിജയം സമ്മാനിച്ചത്. വിജയത്തിന് പത്ത് റണ്‍സ് അകലെ സുന്ദറിൻ്റെ വിക്കറ്റ് വീണത് ഇന്ത്യയെ ആശങ്കയിലാക്കി. ഏഴാമനായി ഇറങ്ങിയ ശാര്‍ദൂല്‍ താക്കൂര്‍(2) വിജയത്തിന് മൂന്ന് റണ്‍സ് അകലെ വീണതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി. നവ്ദീപ് സെയ്‌നിയെ മറുവശത്ത് നിർത്തി പന്ത് ഫോറിലൂടെ വിജയലക്ഷ്യം മറികടന്നു.

നേരത്തേ 91 റൺസെടുത്ത ശുഭ്മാൻ ​ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി എന്ന ലക്ഷ്യത്തിന് വെറും 9 റണ്‍സ് മാത്രം അകലെ നില്‍ക്കുമ്പോഴാണ് ഗില്ലിനെ നഥാന്‍ ലിയോണ്‍ പുറത്താക്കുന്നത്. 146 പന്തുകളില്‍ നിന്നും എട്ട് ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെയാണ് താരം 91 റണ്‍സെടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്ലിൻ്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്. രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഗില്ലിന് കഴിഞ്ഞു.

Most Popular

Recent Comments