HomeKeralaസമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം; പ്രഖ്യാപനം നാളെ

സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം; പ്രഖ്യാപനം നാളെ

പൊതു വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം  മാറുന്നതിൻ്റെ പ്രഖ്യാപനം  തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. രാവിലെ 11 നാണ് ഉദ്ഘാടനം. തിങ്കളാഴ്ച പ്രഖ്യാപന ചടങ്ങ് 11 മണിക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി തത്സമയം കാണാവുന്നതാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻ്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയിലെ 1347സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളില്‍ പൂര്‍ത്തിയായി. പദ്ധതിയുടെ പൂര്‍ത്തീകരണത്തിൻ്റേയും  അതുവഴി പൊതു വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം  മാറുന്നതിൻ്റെ പ്രഖ്യാപനവുമാണ് മുഖ്യമന്ത്രി നടത്തുക.

തൃശൂർ ജില്ലയില്‍ സര്‍ക്കാര്‍-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 905 ഉം എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 442 ഉം ഉള്‍പ്പെടെ മൊത്തം 1347 സ്‌കൂളുകളിലാണ് ഹൈടെക് വിന്യാസം പൂര്‍ത്തിയായത്. ഇതിൻ്റെ ഭാഗമായി 10,178 ലാപ്‌ടോപ്പ്, 5,875 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 8,505 യു.എസ്.ബി. സ്പീക്കര്‍, 3,669 മൗണ്ടിംഗ് അക്‌സസറീസ്, 2,228സ്‌ക്രീന്‍, 406 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 442 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 442എച്ച്.ഡി വെബ്ക്യാം, 442 43” ടെലിവിഷന്‍ എന്നിവ ജില്ലയില്‍ വിന്യസിച്ചു. 1107 സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയില്‍ 171 ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ് യൂണിറ്റുകളിലായി 9,011 അംഗങ്ങളുണ്ട്. 15,425 അധ്യാപകര്‍ ജില്ലയില്‍ പ്രത്യേക ഐടി പരിശീലനം നേടി.

ജില്ലയില്‍ ഹൈടെക് പദ്ധതികളില്‍ കൈറ്റ് ഏറ്റവും കൂടുതല്‍ ഐടി ഉപകരണങ്ങള്‍ വിന്യസിച്ചത് എരുമപ്പെട്ടി ഗവ. എച്ച്.എസ്.എസ് (300) ആണ്. സെൻ്റ് ജോസഫ്‌സ് എച്ച്.എസ്. മതിലകവും (244 ) എസ്.എസ്.എം.വി.എച്ച്.എസ്.എസ് എടക്കഴിയൂരും (223) ആണ് തൊട്ടടുത്ത്. സ്‌കൂളുകളില്‍ വിന്യസിച്ചിട്ടുള്ള ഹൈടെക് ഉപകരണങ്ങള്‍ സ്‌കൂള്‍, തദ്ദേശ ഭരണ സ്ഥാപനം, അസംബ്ലി, പാര്‍ലമെന്റ് മണ്ഡലം എന്നിങ്ങനെ തിരിച്ച് സമേതം പോര്‍ട്ടലിലെ (sametham.kite.kerala.gov.in) ഹൈടെക് സ്‌കൂള്‍സ് ലിങ്കില്‍ ലഭ്യമാണ്.

പദ്ധതിക്കായി തൃശൂർ ജില്ലയില്‍ കിഫ്ബിയില്‍ നിന്നും 50.56 കോടിയും പ്രാദേശിക തലത്തില്‍ 11.40 കോടിയും ഉള്‍പ്പെടെ 61.96 കോടി രൂപ ചെലവായിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Most Popular

Recent Comments