HomeKeralaആരോഗ്യവകുപ്പ് പൂർണ്ണപരാജയം

ആരോഗ്യവകുപ്പ് പൂർണ്ണപരാജയം

ഗർഭിണിയായ യുവതിക്ക് ചികിത്സനിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചസംഭവത്തിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ ആരോഗ്യമേഖല താറുമാറായിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കൊവിഡ് മുക്തയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ രണ്ട് സർക്കാർ ആശുപത്രികളിലും മൂന്ന് സ്വകാര്യ ആശുപത്രികളിലും ചികിത്സ നിഷേധിക്കപ്പെട്ടത് എങ്ങനെയാണെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കണം. ആന്റിജൻ ടെസ്റ്റിന്റെ റിസൽട്ട് ഉണ്ടായിട്ട് പോലും പി.സി.ആർ ടെസ്റ്റിന്റെ റിസൽട്ട് വേണമെന്ന് വാശിപിടിച്ച് ഇരട്ടക്കുട്ടികളെ കൊലയ്ക്ക് കൊടുക്കുകയായിരുന്നു. 14 മണിക്കൂർ ഗർഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടിട്ടും ആരോഗ്യമന്ത്രി ഇടപെടാതിരുന്നത് ഞെട്ടിക്കുന്നതാണ്. കൊവിഡ് തുടങ്ങിയതു മുതൽ ചികിത്സ ലഭിക്കാതെ നിരവധി മരണങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം കേരളത്തിലെ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാണെന്നതിന്റെ മറ്റൊരു ഉദ്ദാഹരണമാണ്. കൊവിഡ് രോഗികളോടുള്ള സർക്കാരിന്റെ സമീപനം ഇതിൽ നിന്നും മനസിലാവും. ആലപ്പുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകിച്ച് അധികൃതർ യുവതിയുടെ മൃതദ്ദേഹത്തോട് അനാദരവ് കാട്ടിയിരിക്കുകയാണ്. കൊവിഡ് രോഗികളെ താമസിപ്പിക്കാനും മറ്റ് രോഗികൾക്ക് ചികിത്സ കൊടുക്കാനുമുള്ള സംവിധാനം ഒരുക്കുന്നതിൽ ആരോഗ്യവകുപ്പ് പൂർണ്ണമായും പരാജയപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

പി.ആർ ഏജൻസികളെ കൊണ്ട് പണിയെടുപ്പിക്കുന്ന സമയത്ത് ആരോഗ്യമന്ത്രി സർക്കാർ ആശുപത്രികളുടെ അവസ്ഥ വിലയിരുത്തിയിരുന്നെങ്കിൽ ഇത്രയും ദയനീയമായ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. എന്റെ മക്കളെ കൊന്നുകളഞ്ഞു, എന്റെ ഭാര്യക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന മരിച്ച ഇരട്ടക്കുട്ടികളുടെ അച്ഛന്റെ വിലാപം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഇതാണോ കേരള മോഡൽ എന്നും സുരേന്ദ്രൻ ചോദിച്ചു.

Most Popular

Recent Comments