അവകാശവാദങ്ങള്‍ പിആര്‍ വര്‍ക്ക്‌, ആശങ്കയോടെ കേരളം

0

കേരള മോഡല്‍ എന്ന പ്രഖ്യാപനം വെറും വാക്കെന്ന് സൂചന. രോഗികളുടെ എണ്ണം കുറവായ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങളും ആത്മപ്രശംസയും ജനങ്ങളുടെ മുമ്പില്‍ മേനി നടിക്കാന്‍ മനപ്പൂര്‍വം നടത്തിയ പിആര്‍ വര്‍ക്കെന്ന് സൂചന.

എത്ര രോഗികള്‍ ഉണ്ടായാലും സംസ്ഥാനം പൂര്‍ണ സജ്ജമാണെന്നായിരുന്നു ആരോഗ്യമന്ത്രി കെ കെ ഷൈലജയും മുഖ്യമന്ത്രി പിണറായിയും പറഞ്ഞു കൊണ്ടിരുന്നത്.  രണ്ടര ലക്ഷം രോഗികള്‍ക്ക് വരെയുള്ള സംവിധാനം സംസ്ഥാനത്ത് പൂര്‍ണ സജ്ജമാണെന്നും പറഞ്ഞിരുന്നു. ഒരു ലക്ഷം പേരെ കിടത്തി ചികിത്സക്കുള്ള സംവിധാനം ഒരുങ്ങിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രി പറഞ്ഞത് മാസങ്ങള്‍ക്ക് മുമ്പാണ്. അതായത് കോവിഡ് വ്യാപനം ഉണ്ടാകും മുമ്പ്.

എന്നാല്‍ ഇന്ന് എന്താണ് അവസ്ഥ. രോഗികളുടെ എണ്ണം 5000 കടന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ ആശങ്കയിലായി. ഇപ്പോള്‍ 10,000 കടന്നപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് ചികിത്സക്കായി സന്നദ്ധ സംഘടനകളുടെ അടക്കം സഹായം വേണമെന്നാണ്. അതായത് സംസ്ഥാനത്ത് 10,000 രോഗികളെ പോലും ചികിത്സിക്കാനുള്ള സൗകര്യം പോലും ഇല്ല. നിലവിലെ സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രം മതിയാവും കേരളത്തിലെ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ എന്നായിരുന്നു സര്‍ക്കാരിന്റെ ധാരണ.

ആദ്യഘട്ടത്തില്‍ രോഗികള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്ത് സംസ്ഥാന മികവിനെ പുകഴ്ത്തുകയായിരുന്നു സര്‍ക്കാരും പിആര്‍ ഏജന്‍സികളും സൈബര്‍ സഹയാത്രികരും. എന്നാല്‍ സംസ്ഥാനത്ത് മുന്നൊരുക്കങ്ങളുടെ കുറവുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്ര സഹമന്ത്രി വി മുരളീധരനും പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അന്നെല്ലാം വിമര്‍കര്‍ സംസ്ഥാന ജനതയെ പരിഹസിക്കുകയാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കാനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ആദ്യ ഘട്ടം മുതലേ ഐഎംഎ അടക്കമുള്ള സംഘടനകള്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനെയെല്ലാം സര്‍ക്കാര്‍ അവഗണിച്ചു. സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന മുന്നറിയിപ്പും ലക്ഷണമില്ലാത്തവരെയും പരിശോധിക്കണമെന്ന ഐസിഎംആര്‍ നിര്‍ദേശവും നടപ്പായില്ല.

ഇപ്പോള്‍ താല്‍ക്കാലിക ചികിത്സാ സൗകര്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ നേരത്തെ ഒരുക്കിയ ലക്ഷക്കണക്കിന് പേര്‍ക്കുള്ള ആശുപത്രികള്‍ എവിടെ എന്ന ചോദ്യം ഉയരുന്നു. പുതിയ സംവിധാനത്തില്‍ നിയോഗിക്കാനുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും എവിടെ എന്ന ചോദ്യവും ഉണ്ട്. നേരത്തെ നടത്തിയ കേരള മോഡലും കേരളം നമ്പര്‍ വണ്‍ കാമ്പയിനും വെറും പിആര്‍ വര്‍ക്കെന്ന പ്രതിപക്ഷ ആരോപണം ഇതോടെ സത്യമാവുകയാണ്.