ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണം:  സുപ്രീം കോടതിയിൽ ഹർജ്ജി

0

കോവിഡ്-19 രോഗമല്ലാത്ത കാരണത്താൽ ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജ്ജി സമർപ്പിച്ചു.

കോവിഡ് 19 നെ തുടർന്ന് ഇന്ത്യയിൽ നടപ്പിലാക്കിയ ലോക്ക് ഡൗണിനു ശേഷവും ഏപ്രിൽ മാസം 23 വരെ മൃതദേഹങ്ങൾ തടസ്സങ്ങൾകൂടാതെ ചരക്ക് വിമാനം മുഖേനെ നാട്ടിൽ എത്തിച്ചിരുന്നു. എന്നാൽ ഏപ്രിൽ 23 ന് ആഭ്യന്തര മന്ത്രാലയം
പുറപ്പെടുവിച്ച പുതിയ മാനദണ്ഡങ്ങളാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനു തടസ്സങ്ങൾ സൃഷ്ടിച്ചത്.

ഈ ഉത്തരവ് പ്രകാരം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ഡൽഹിയിൽനിന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം (Non Objection Certificate) വേണമെന്ന് ആവശ്യപ്പെടുന്നു. ആയതിനാൽ Non Objection Certificate ഇല്ലായെന്ന കാരണത്താൽ വിദേശത്തുള്ള ഇന്ത്യൻ എംബസികൾ ക്ലീറൻസ് സർട്ടിഫിക്കറ്റ് നൽകാതെ നിരവധി ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ്‌
വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്.

യാതൊരു മുന്നറിയിപ്പും നൽകാതെ ആരംഭിച്ച പുതിയ നടപടികൾ അനാവശ്യമായ കാലതാമസം ഉണ്ടാക്കുന്നതിനുപുറമെ കുടുംബാംഗങ്ങളിൽ മാനസിക വിഷമം ഉണ്ടാക്കുന്നതിനാൽ അടിയന്തരമായി ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര ആഭ്യന്തര മന്ദ്രാലയത്തിന് മുൻപ് നിവേദനം നൽകിയിരുന്നു. എന്നിട്ടും ഈ വിഷയത്തിൽ യാതൊരുവിധ നടപടികളും സ്വീകരിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജ്ജി സമർപ്പിച്ചത്.

കോവിഡ് 19 രോഗമല്ലാത്ത കാരണത്താൽ മരണപ്പെട്ട ഇന്ത്യക്കാരുടെ മൃതശരീരങ്ങൾ ഡൽഹി എയർപ്പോർട്ടിൽ എത്തിയിട്ടും കേന്ദ്ര ആഭ്യന്തര മന്ദ്രാലയത്തിന്റെ Non Objection Certificate ഇല്ല എന്ന കാരണത്താൽ തിരിച്ചയച്ചതായും ഹർജ്ജിയിൽ പറയുന്നു.

മാന്യമായ മൃതസംസ്കാരം ഇന്ത്യൻ ഭരണഘടനയുടെ 21 ആം വകുപ്പ് ഉറപ്പ് വരുത്തുന്ന മൗലിക അവകാശമാണെന്നും അനാവശ്യമായ നടപടിക്രമങ്ങൾമൂലം ഉണ്ടാക്കുന്ന കാലതാമസവും മറ്റും മൃതദേഹത്തോടുള്ള അവഗണയുണ്ടാക്കുന്നതിനാൽ ഇക്കാര്യത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായിട്ടാണ് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്.