അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത് റൂൾ 7 പ്രകാരം പരാതി സമർപ്പിച്ചു
കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അച്ചടക്ക അധികാരി (Disciplinary Authority) കൂടിയായ മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്.
All India Service (Discipline & Appeal) Rules, 1968 പ്രകാരം നടപടികൾ ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി. കൃത്യമായ തെളിവുകളോടെ, രേഖകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നതെന്ന് എൻ പ്രശാന്ത് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
മുൻപ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചതല്ലാതെയുള്ള അനധികൃത സ്വത്തുക്കളുടെയും വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജയതിലക് റവന്യു, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്ത കാലയളവിൽ ബാർ, റിയൽ എസ്റ്റേറ്റ് കച്ചവടക്കാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പരാതിയിലുണ്ട്. (റിട്ട. അദ്ധ്യാപകനും വിവരാവകാശ പ്രവർത്തകനുമായ ശ്രീ. അനിൽ ബോസ് കാഞ്ഞിരപ്പള്ളി വിജിലൻസിൽ 6.11.25 ന് സമർപ്പിച്ച വിശദമായ പരാതിയിൽ ഓരോന്നും എടുത്ത് പറയുന്നുണ്ട്.)
ഡോ. ജയതിലകിന്റെ നിയമപരമായ സ്ഥാവര സ്വത്ത് വിവര റിട്ടേണുകളും (Immovable Property Returns) രജിസ്റ്റർ ചെയ്ത ആധാരങ്ങൾ, പാട്ടക്കരാറുകൾ, സൊസൈറ്റി രേഖകൾ എന്നിവയും തമ്മിലുള്ള താരതമ്യം ഈ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുമാനം മറച്ചുവെക്കുക, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തെറ്റായി റിപ്പോർട്ട് ചെയ്യുക, വാണിജ്യപരമായ താൽപ്പര്യങ്ങൾ വെളിപ്പെടുത്താതെ മറച്ച് വെക്കുക, ബാർ-റിയൽ എസ്റ്റേറ്റ് കച്ചവടക്കാരിൽ നിന്ന് പലവിധ ബെനാമി കരാറുകൾ ഉണ്ടാക്കി പണം കൈപ്പറ്റുക, സർക്കാരിൽ അസത്യം ബോധിപ്പിക്കുക എന്നിങ്ങനെ ഗുരുതരമായ വീഴ്ചകളാണ് രേഖകൾ പരിശോധിച്ചാൽ മനസ്സിലാവുന്നത്.
കേരള സർക്കാരിന്റെ റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ രേഖകൾ തന്നെയാണ് പല ഡീലുകളുടേയും തെളിവുകൾ. ഈ വിഷയത്തിൽ പ്രത്യേകമായി എടുത്തുപറയുന്ന ലംഘനങ്ങൾ അഖിലേന്ത്യാ സർവീസ് (നടപടി) ചട്ടങ്ങൾ, 1968 (AIS (Conduct) Rules, 1968) പ്രകാരമാണ്: അനുഛേദം 3 (Rule 3): സമ്പൂർണ്ണ സത്യസന്ധത, കടമയോടുള്ള കൂറ്, താൽപ്പര്യ സംഘർഷം (Conflict of Interest) ഒഴിവാക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നിവ ഉറപ്പുവരുത്തുന്ന വിവിധ ഉപവിഭാഗങ്ങളുടെ ലംഘനം, അനുഛേദം 13 (Rule 13): മുൻകൂർ അനുമതിയില്ലാതെ കച്ചവടത്തിലോ മറ്റു തൊഴിലുകളിലോ ഏർപ്പെടുക, ബിസിനസ്സ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുക, സർക്കാരുമായി ഇടപാടുള്ളവരിൽ നിന്ന് പണവും മറ്റും സ്വീകരിക്കുക, സർക്കാർ അനുമതിയില്ലാതെ പ്രതിഫലം സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലെ വീഴ്ച, അനുഛേദം 16 {Rule 16(3), 16(4)} : സ്വത്ത് ഇടപാടുകൾക്ക് മുൻകൂർ വിവരം നൽകുക/അനുമതി തേടുക, പാട്ടങ്ങളും വാടകയിനത്തിൽ വരുമാനം ലഭിക്കുന്നത് റിപ്പോർട്ട് ചെയ്യുക, വാർഷിക സ്വത്ത് റിട്ടേൺ പൂർണ്ണമായും സത്യസന്ധമായും സമർപ്പിക്കുക എന്നീ കാര്യങ്ങളിലെ ചട്ടലംഘനം.
ആനുപാതികമല്ലാത്ത സ്വത്തുക്കൾ (disproportionate assets) ഉൾപ്പെടെയുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഗുരുതരമായ ക്രിമിനൽ ദുഷ്പെരുമാറ്റം (criminal misconduct) വ്യക്തമാക്കുന്ന രേഖകൾ അനിൽ ബോസ് കാഞ്ഞിരപ്പള്ളി വിജിലൻസിൽ സമർപ്പിച്ചത് 6.11.25 നാണ്. GAD വകുപ്പ് ഡോ. ജയതിലക് തന്നെ കൈകാര്യം ചെയ്യുന്നതിനാൽ സ്വയം സസ്പെന്റ് ചെയ്യാനുള്ള ഫയൽ ഡിസിപ്ലിനറി അഥോറിറ്റിക്ക് സമർപ്പിക്കാൻ അദ്ദേഹത്തിന് മടി കാണും. അതുകൊണ്ടാണ് പരാതി രേഖാമൂലം ഡിസിപ്ലിനറി അഥോറിറ്റിയായ ബഹു.മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നത്.
നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 14, നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്നു. ആരോപിക്കപ്പെടുന്ന ലംഘനങ്ങൾ എത്രയോ ഗൗരവതരമായിരിക്കുമ്പോൾ, ഒരു ജൂനിയർ ഉദ്യോഗസ്ഥന് ഒരു മാനദണ്ഡവും ചീഫ് സെക്രട്ടറിക്ക് മറ്റൊരു മാനദണ്ഡവും സാധിക്കില്ലല്ലോ. IAS കാർക്ക് എല്ലാവർക്കും ഒരുപോലെ ബാധകാണ് All India Service (Discipline & Appeal) Rules, 1968.
മേൽ ചട്ടങ്ങൾ അറിയാവുന്ന വ്യക്തി എന്ന നിലയിൽ, ഈ വസ്തുതകൾ ബന്ധപ്പെട്ട അധികാരിയുടെയും (competent authority) പൊതുജനങ്ങളുടെയും മുമ്പാകെ കൊണ്ടുവരേണ്ടത് ധാർമികമായ കടമയാണ്. സർക്കാർ ജീവനക്കാരായ ക്ലാർക്കിനെയും, വില്ലേജ് അസിസ്റ്റന്റിനെയും, തഹസിൽദാരെയും, ഡോക്ടറെയും, ടീച്ചറെയും, പ്രൊഫസറെയും, എഞ്ചിനിയറെയും സാധാരണ പൊലീസുകാരെയും അച്ചടക്കവും നിയമവും പഠിപ്പിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ സ്വയം മര്യാദ കാണിക്കണം. ആ മിനിമം മര്യാദ കാണിക്കാത്ത IAS ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ അധികാരമുള്ളത് All India Service (Discipline & Appeal) Rules, 1968 പ്രകാരം നിഷ്കർഷിച്ചിട്ടുളള ഡിസിപ്ലിനറി അഥോറിറ്റിക്കാണെന്നും എൻ പ്രശാന്ത് ഓർമ്മിപ്പിക്കുന്നു.





































