ഇരിങ്ങാലക്കുട ഞാറ്റുവേല സമാപിച്ചു

0

ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല മഹോത്സവം 2025 സമാപിച്ചു. സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

കാർഷിക തനിമയുള്ള ഇരിങ്ങാലക്കുടയുടെ സംസ്കാരങ്ങൾ പുതുതലമുറയ്ക്ക് കൈമാറ്റം ചെയ്യുക എന്നത് ഈ കാലഘട്ടത്തിൽ വളരെ വലിയ ചുമതലയാണെന്ന് മന്ത്രി പറഞ്ഞു. കാർഷിക ജനതയുടെ അധ്വാനവുമായി ബന്ധപ്പെട്ടാണ് നമ്മുടെ കലാരൂപങ്ങളെല്ലാം രൂപപ്പെട്ട് വന്നിട്ടുള്ളത്. അതുകൊണ്ട് കാർഷിക വൃദ്ധി നമ്മുടെ സമൂഹത്തിലും സംസ്കാരത്തിലും എത്ര ബന്ധമാണ് ചെലുത്തിയതെന്ന് യുവ തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള നല്ല അവസരമാണ് ഞാറ്റുവേലയെന്നും മന്ത്രി പറഞ്ഞു.

കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായാണ് ഇരിങ്ങാലക്കുട നഗരസഭ ജൂൺ 27 മുതൽ ജൂലായ് 6 വരെയായി മുനിസിപ്പൽ മൈതാനിയിൽ ഞാറ്റുവേല മഹോത്സവം -2025 സംഘടിപ്പിച്ചത്.

സമാപന സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ മാനേജിംഗ് ഡയറക്ടർ എം.പി ജാക്സൺ മുഖ്യാതിഥിയായി. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജെയ്സൻ പാറേക്കാടൻ, ബൈജു കുറ്റിക്കാടൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, സി.സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി, നഗരസഭ ആസൂത്രണ സമിതി വൈസ് ചെയർമാൻ വി.കെ ലക്ഷ്മണൻ നായർ, അഗ്രികൾച്ചർ ഓഫീസർ കെ.പി അഖിൽ, ജനറൽ കൺവീനർ ആൻഡ് മുൻസിപ്പൽ സെക്രട്ടറി എം.എച്ച് ഷാജിക്, കോഡിനേറ്റർ പി.ആർ സ്റ്റാൻലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സോണിയ ഗിരി, കെ.ആർ. വിജയ, സന്തോഷ് ബോബൻ, അൽഫോൻസ തോമസ് എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനത്തിന് ശേഷം കൊച്ചിൻ മെലഡി മാസ്റ്റേഴ്സ് അവതരിപ്പിച്ച ഗാനമേള അരങ്ങേറി.