പാവറട്ടി സെന്റ് ജോസഫ്‌സ് പാരിഷ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദർശനത്തിന് അനുമതി നിരസിച്ചുകൊണ്ട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. എക്‌സ്പ്ലോസീവ് ആക്ട് 1884 ലെ 6c (1)(c) ആക്ട് പ്രകാരമാണ് ഉത്തരവ്.
മെയ് ഒമ്പത്, 10, 11, 18 തിയതികളിൽ വെടിക്കെട്ട് പൊതുദർശനം നടത്താൻ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. പോലീസ്, ഫയർ, റവന്യു വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളുടെയും സ്‌ഫോടകവസ്തു ചട്ടഭേദഗതിയിലെ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി. സ്ഥലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്തവിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങളില്ലായെന്ന് കാണുന്നതായി ഉത്തവിലുണ്ട്. പൊതുജനസുരക്ഷ മുൻനിർത്തി വെടിക്കെട്ട് അനുവദിക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
തൃശ്ശൂർ, എറണാകുളം, കാസർകോഡ് ജില്ലകളിലുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ വിശകലനത്തിൽ വെടിക്കെട്ട് പ്രദർശനത്തിന് ലൈസൻസ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും വൻഭീഷണിയാണെന്ന് ബോധ്യമായെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ പോലീസ് മേധാവി (സിറ്റി), ജില്ലാ ഫയർ ഓഫീസർ എന്നിവർ വെടിക്കെട്ടിന് അനുമതി നൽകരുതെന്ന് റിപ്പോർട്ടും നൽകിയിരുന്നു.