ജില്ലയിലെ ഏറ്റവും അറ്റത്തെ ഗ്രാമത്തിലും കളക്ടർ എത്തി
അതിരപ്പള്ളിയിലെ അടിച്ചിൽ തൊട്ടി, വീരാംകുടി ഉന്നതി നിവാസികൾക്ക് ഈ വിഷുവിന് ഇരട്ടിമധുരം. അടിച്ചിൽ തൊട്ടിയിൽ വിഷുക്കൈനീട്ടമായി 18 കുടുംബങ്ങൾക്ക് വൈദ്യുതിയെത്തി. വീരാം കുടിയിലെ അരേക്കാപ്പിലേയും 31 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചു, സർവ്വെ പൂർത്തിയായി, മെയ് ആദ്യവാരം വനാവകാശ രേഖ അനുവദിച്ചു 103 ഏക്കർ ഭൂമി കൈമാറും.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ നേതൃത്വത്തിലുള്ള സംഘം അടിച്ചിൽ തൊട്ടി ഉന്നതിയിൽ നേരിട്ടെത്തി വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടു. പ്രദേശത്തെ ബി.എസ്.എൻ.എൽ ടവറിൻ്റെ പ്രവർത്തനത്തെക്കുറിച്ച് ജനങ്ങൾ പരാതി ഉന്നയിച്ചു. മെയ് ഒന്നിന് മുമ്പ് ടവർ പ്രവർത്തനക്ഷമമാകുമെന്ന് കളക്ടർ ഉറപ്പ് നൽകി.
95 കുടുംബങ്ങളാണ് അടിച്ചിൽ തൊട്ടി ഉന്നതിയിൽ കഴിയുന്നത്. എല്ലാ കുടുംബങ്ങൾക്കും ഗ്യാസ് കണക്ഷൻ, വീട് മുതലായവ നൽകാൻ നടപടിയെടുക്കും.
ജില്ലയിൽ വൈദ്യുതി കണക്ഷൻ ഇല്ലാത്ത 55 വീടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. എല്ലാ ആദിവാസി ഭവനങ്ങളിലും വൈദ്യുതി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ജില്ലാ കളക്ടറും സംഘവും ഉന്നതിയിലെത്തിയ സന്തോഷ സൂചകമായി പരമ്പരാഗതമായി നിർമ്മിച്ച കണ്ണാടി പായ, മൊറം, തേൻ എന്നിവ സമ്മാനമായി കളക്ടർക്കും സംഘത്തിനും നൽകി.
വീരാംകുടി, അരേകാപ്പ് സന്ദർശനം
2018 ലെ വെള്ളപ്പൊക്കത്തിൽ കുടിയിറക്കപ്പെട്ടവരാണ് അതിരപ്പള്ളി പഞ്ചായത്തിലെ മലക്കപ്പാറയിലെ ഞണ്ടുകൂട്ടൻപാറയിൽ കഴിയുന്ന വീരാംകുടി ഉന്നതിക്കാർ. താമസ യോഗ്യമല്ലാത്ത സ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചു കെട്ടിയ ഷെഡിലാണ് ഇവർ കഴിയുന്നത്. അരേക്കാപ്പ് ഉന്നതിയിൽ 31 കുടുംബാംഗങ്ങളും അവരുടെ ഉപകുടുംബങ്ങളുമാണ് താമസിക്കുന്നത്.
അഞ്ച് കിലോമീറ്ററോളം കുന്നിറങ്ങി വേണം അരേക്കാപ്പ് എത്താൻ. കഴിഞ്ഞ ഓഗസ്റ്റിൽ ഡിഎഫ്ഒ, ടിഡിഒ, പഞ്ചായത്ത്, ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വീരാംകുടിയിലും അരേക്കാപ്പും സന്ദർശിച്ച് പ്രശ്നങ്ങൾ കേട്ടിരുന്നു. ഇപ്പോൾ താമസിക്കുന്ന അതേ സ്ഥലത്ത് എഫ്ആർഎയ്ക്കായി അന്ന് വീരാംകുടി ഉന്നതിയിലുള്ളവർ അപേക്ഷ നൽകി, അരേക്കാപ്പിലെ ഭൂരിഭാഗം പേരും വേറെ സ്ഥലത്തേക്ക് മാറ്റാൻ ആവശ്യം ഉന്നയിച്ചു. ജിയോളജിസ്റ്റും മണ്ണ് സംരക്ഷണ വകുപ്പും വീരാംകുടിയിൽ നടത്തിയ പരിശോധനയിൽ നിലവിലുള്ള ഭൂമി വാസയോഗ്യമല്ലെന്ന് റിപ്പോർട്ട് ചെയ്തു. അതോടെ മറ്റൊരു സ്ഥലം കണ്ടെത്താൻ നിർദ്ദേശം നൽകി.
ബന്ധപ്പെട്ട ഉന്നതിയിലെ ജനങ്ങളുടെ ആവശ്യത്തിൻ്റെ അടിസ്ഥാനത്തിൽ മാരാംകോട് കോടശ്ശേരി പഞ്ചായത്തിൽ അനുയോജ്യമായ ഭൂമി കണ്ടെത്തി, സർവേ നടത്തി, സംയുക്ത പരിശോധനയും നടത്തി. ഡിസംബറിൽ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു. ജില്ലാതല കമ്മിറ്റിയുടെ അംഗീകാരത്തിനുശേഷം സംസ്ഥാനതല കമ്മിറ്റിയുടെ അംഗീകാരത്തിനായി ഭൂമിയുടെ വിവരങ്ങൾ സമർപ്പിച്ചു. ഏപ്രിൽ ആദ്യവാരം തന്നെ ഇതിന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് അംഗീകാരം ലഭിച്ചു. അതനുസരിച്ച് സർവേ പൂർത്തിയാക്കിയ 14.18 ഏക്കർ ഭൂമി വീരാംകുടിയിൽ ഏഴ് കുടുംബങ്ങൾക്കായി വനാവകാശ നിയമ പ്രകാരം അനുവദിച്ചു.
അരേക്കാപ്പിലെ 24 കുടുംബങ്ങൾക്ക് 89 ഏക്കർ അനുവദിച്ചു. ആകെ 103 ഏക്കർ നിലവിൽ കൈവശമുള്ള അതേ അളവിൽ വീരാംകുടിയിലും അരേക്കാപ്പിലുമുള്ള 31 കുടുംബങ്ങൾക്കും അവരുടെ ഉപകുടുംബങ്ങൾക്കും അനുവദിച്ചു. മെയ് ആദ്യം തന്നെ റെക്കോർഡ് ഓഫ് റൈറ്റ്സ് കൈമാറുമെന്നും കളക്ടർ അറിയിച്ചു. പുതിയ ഭൂമിയിൽ ആദിവാസി പുനരധിവാസ വികസന മിഷൻ (ടി.ആർ.ഡി.എം) പ്രകാരം വീടുകൾ നൽകും. വിഷുക്കൈനീട്ടമായി ജില്ലാ കളക്ടർ നേരിട്ടെത്തിയാണ് വിവരം വീരാംകുടി നിവാസികളെ അറിയിച്ചത്. വിഷു സമ്മാനമായി മധുരപലഹാരങ്ങളും ഭക്ഷണ കിറ്റുകളും ഉന്നതിയിലുള്ളവർക്ക് വിതരണം ചെയ്തു.
നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയായതിൽ അതീവ സന്തോഷത്തിലാണ് വീരാംകുടിയിലെയും അരേക്കാ പ്പിലെയും ജനങ്ങൾ. മൂന്ന് കിലോമീറ്ററോളം നടന്ന് കുത്തനെയുള്ള കയറ്റവും കയറി വേണം അരേക്കാപ്പുകാർക്ക് ആശുപത്രിയിലേക്കും മറ്റും എത്തുവാനായി. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ഒരുപാട് കാലത്തെ ആവശ്യമാണ് ഈ വിഷുവിന് സഫലമായത്. 35 കുടുംബങ്ങളിൽ 24 പേരും പുനരധിവാസത്തിന് സമ്മതം നൽകി. അവർ ഭൂമിയും കണ്ടെത്തി.
സമ്മതം നൽകാത്ത മറ്റ് കുടുംബങ്ങൾക്ക് ഉന്നതിക്ക് പുറത്ത് ജോലിയും ബന്ധുവീടുകളിൽ താമസ സൗകര്യവും കൃഷിഭൂമിയും ഉണ്ട്.
വെട്ടി വിട്ടകാട്
ജില്ലയിലെ അവസാന ഗ്രാമമാണ് വെട്ടി വിട്ടകാട്. 11 കുടുംബങ്ങളും അവരുടെ ഉപകുടുംബങ്ങളുമായി ഏകദേശം 40 പേരാണ് ഇവിടെ താമസിക്കുന്നത്. തമിഴ് നാട്ടി ൽക്കൂടി കയറി വേണം ഇവിടെ എത്താൻ. ഈ ഉന്നതി സന്ദർശിക്കുന്ന ആദ്യ ജില്ലാ കളക്ടർ കൂടിയാണ് അർജുൻ പാണ്ഡ്യൻ. മൂന്ന് കിലോമീറ്റർ കാട്ടിലെ ദുഷ്കര പാതയിലൂടെ ട്രക്ക് ചെയ്തുവേണം ഇവിടെയെത്താൻ. കുത്തനയുള്ള കയറ്റമൊന്നും കളക്ടറെയും സംഘത്തെയും തളർത്തിയില്ല. വിഷു സമ്മാനമായി മധുര പലഹാരങ്ങളും ഭക്ഷ്യകിറ്റുകളും സ്‌പോർട്‌സ് കിറ്റുകളും സംഘം ഉന്നതിയിൽ വിതരണം ചെയ്തു.
റോഡ്, നെറ്റ്‌വർക്ക് കണക്റ്റിവിറ്റി, ടോയ്‌ലറ്റ് സൗകര്യങ്ങൾ, ചാലക്കുടിയിലെ ഹോസ്റ്റൽ സൗകര്യം, കമ്മ്യൂണിറ്റി ഹാൾ എന്നീ ആവശ്യങ്ങൾ നാട്ടുകൾ കളക്ടറുമായി പങ്കുവച്ചു. റോഡിന്റെയും മറ്റ് കാര്യങ്ങളുടെയും സാധ്യത പരിശോധിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകി. ഇതിൻ്റെ സാധ്യതകൾ പരിശോധിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കളക്ടറെത്തിയപ്പോൾ ഹരി, അശ്വതി എന്നിവരുടെ വിവാഹച്ചടങ്ങുകൾ നടക്കുകയായിരുന്നു. വധൂവരന്മാർക്ക് ആശംസകൾ നേർന്ന് കപ്പയും ചട്ണിയും കഴിച്ചശേഷമാണ് കളക്ടർ മടങ്ങിയത്. വനാവകാശ നിയമ പ്രകാരം ആദിവാസികൾക്ക് 100 ശതമാനം വ്യക്തിഗത അവകാശങ്ങൾ ഉറപ്പാക്കിയ ജില്ലയെന്ന പദവിയിലേക്ക് നീങ്ങുകയാണ് തൃശ്ശൂർ.
അതിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മെമ്പർ, ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, ചാലക്കുടി തഹസിൽദാർ, മലക്കപ്പാറ പോലീസ് ഇൻസ്പെക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, തൃശ്ശൂർ കളക്ട്രേറ്റ്, ചാലക്കുടി താലൂക്ക് ഉദ്യോഗസ്ഥർ, കെഎസ്ഇബി, ബിഎസ്എൻഎൽ ഉദ്യോഗസ്ഥരും കളക്ടർക്കൊപ്പം ഉന്നതി സന്ദർശനത്തിനുണ്ടായിരുന്നു. രാവിലെ 10 ന് അടിച്ചിൽ തൊട്ടിയിൽ തുടങ്ങിയ സന്ദർശനം രാത്രി എട്ടുമണിയോടെയാണ് അവസാനിച്ചത്