ആര്‍മി റിക്രൂട്ട്മെൻ്റ് റാലി, ആദ്യദിനം 122 പേര്‍ക്ക് ജയം

0

2019 ന് ശേഷം തൃശ്ശൂര്‍ ജില്ല ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഫെബ്രുവരി ഏഴുവരെയാണ് തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റാലി നടക്കുന്നത്. റിക്രൂട്ട്‌മെൻ്റിൻ്റെ ആദ്യദിനത്തിൽ മലപ്പുറം ജില്ലയില്‍ നിന്നുള്ള 284 പേരാണ് പങ്കെടുത്ത്. ഇതില്‍ 122 പേര്‍ കായികക്ഷമതാ പരീക്ഷ വിജയിച്ചു. ഇവര്‍ക്ക് വൈദ്യ പരിശോധന ഉണ്ടായിരിക്കും. റാലിക്കുശേഷം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ചുരുക്ക പട്ടിക തയ്യാറാക്കും.

റാലിക്ക് അതിവിപുലമായ സജ്ജീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു ജില്ലകളില്‍ നിന്ന് റാലിക്കുവരുന്ന ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാന്‍ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, ശക്തന്‍ സ്റ്റാന്‍സ് എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം, ആംബുലന്‍സ് എന്നീ സൗകര്യങ്ങള്‍ ആര്‍മി റിക്രൂട്ട്മെൻ്റ് വേദിയില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 3381 ഉദ്യോഗാത്ഥികള്‍ക്കായാണ് റിക്രൂട്ട്മെൻ്റ് റാലി നടത്തുന്നത്.