HomeHealth12,500 അജ്ഞാത രോഗങ്ങളുമായി ഇന്ത്യയില്‍ ഏഴു കോടി ജനങ്ങള്‍

12,500 അജ്ഞാത രോഗങ്ങളുമായി ഇന്ത്യയില്‍ ഏഴു കോടി ജനങ്ങള്‍

  • അജ്ഞാത രോഗങ്ങള്‍ക്കുള്ള ജനിതക ചികില്‍സയ്ക്ക് 50 ലക്ഷം രൂപ സബ്സിഡി
  • ലോകത്ത് 35 കോടി ജനങ്ങള്‍ അജ്ഞാത രോഗം മൂലം ദുരിതമനുഭവിക്കുന്നു
  • തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ സബ്‌സിഡി ലഭ്യം
  • ഗവേഷണത്തിന് കേന്ദ്ര ഫണ്ട് 100 കോട്ി രൂപ

പന്തീരായിരത്തി അഞ്ഞൂറ് അജ്ഞാത രോഗങ്ങള്‍ ബാധിച്ച് ഇന്ത്യയിലെ ഏഴു കോടി ജനങ്ങള്‍ ക്ളേശിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്ന് ജനറ്റിക്സ് ശാസ്ത്രജ്ഞനായ ഡോ. അശ്വിന്‍ ദലാല്‍. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ഗവേഷണ വിഭാഗം സംഘടിപ്പിച്ച ജനിതക ചികില്‍സ സംബന്ധിച്ച ദ്വിദിന ദേശീയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിംഗ് ആന്‍ഡ് ഡയഗ്ണോസ്റ്റിക്സിലെ ശാസ്ത്രജ്ഞനും ഡയഗ്ണോസ്റ്റിക്സ് ഡിവിഷന്റെ വകുപ്പു മേധാവിയുമാണ് ഡോ. അശ്വിന്‍ ദലാല്‍.

ലോകത്തു 35 കോടി ജനങ്ങളാണ് അജ്ഞാത രോഗങ്ങള്‍മൂലം ദുരിതമനുഭവിക്കുകയും മരിക്കുകയും ചെയ്യുന്നത്. ഓരോ കോശങ്ങളിലുമുള്ള 19,500 ജീനുകളില്‍ ഏഴായിരം ജീനുകളില്‍ ഉണ്ടാകുന്ന ന്യൂനത വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 12,500 ജീനുകളിലെ തകരാറുകള്‍ കണ്ടെത്താന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല.

ഇതിനുള്ള ഗവേഷണം ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. ജനിതക തകരാര്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ ജനറ്റിക് ചികില്‍സയിലൂടെ സൗഖ്യം നല്‍കുന്ന നിലയിലേക്കു ശാസ്ത്രം വളര്‍ന്നിരിക്കുന്നു. അജ്ഞാത രോഗം ബാധിച്ചയാള്‍ക്കു ജനിതക ചികില്‍സ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ 50 ലക്ഷം രൂപ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ എസ്എടി ആശുപത്രി പോലുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് ആശുപത്രികളില്‍ മാത്രമാണ് ഈ ചികില്‍സയ്ക്കു സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. 2020- 21 ല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച നാഷണല്‍ റെയര്‍ ഡിസീസ് പോളിസിയിലാണ് ഇക്കാര്യം ഉറപ്പുനല്‍കുന്നത്.

ജീന്‍ തെറാപ്പി ചികില്‍സയ്ക്ക് 24 കോടി രൂപയാണു ചെലവുവരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി, കസ്റ്റംസ് ഡ്യൂട്ടി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ 16 കോടി രൂപയ്ക്കു ചികില്‍സ നല്‍കാനാകും. കുട്ടികളില്‍ കണ്ടുവരുന്ന ‘സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി’ (എംഎസ്എ) എന്നയിനം രോഗങ്ങള്‍ക്ക് ജീന്‍ തെറാപ്പി ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭസ്ഥ ശിശുവിനു ജനിതക തകരാറുണ്ടോയെന്ന് കണ്ടെത്താനുള്ള വിദ്യയും പ്രചാരത്തിലാണ്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ രോഗങ്ങള്‍ ജനിതക തകരാര്‍ മൂലമാണുണ്ടാകുന്നത്.

ഏതെല്ലാം ജീനുകളിലെ വ്യതിയാനങ്ങളാണു തകരാറുണ്ടാകുന്നതെന്നു കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ രാജ്യത്തെ 16 കേന്ദ്രങ്ങളിലായി പുരോഗമിക്കുന്നുണ്ട്. രണ്ടു വര്‍ഷംമുമ്പ് ആരംഭിച്ച ഗവേഷണ പദ്ധതിക്ക് നൂറു കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതെന്നും ഡോ. അശ്വിന്‍ ദലാല്‍ പറഞ്ഞു.

 

Most Popular

Recent Comments