ഹെര്‍ബല്‍ മരുന്ന് നിര്‍മാണത്തിലും എഐ; ശ്രദ്ധ നേടി ദേശീയ കോണ്‍ഫറന്‍സ്

0

ഹെര്‍ബല്‍ മരുന്ന് ഉൽപ്പാദനത്തിലും ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും എഐ അടക്കമുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ അത്യാവശ്യമാണെന്ന് ഹെര്‍ബോകെയര്‍ -2025 ദേശീയ കോണ്‍ഫറന്‍സ്. നെഹ്റു കോളേജ് ഓഫ് ഫാര്‍മസിയിലെ ഡിപ്പാര്‍ട്ട്മെൻ്റ് ഓഫ് ഫാര്‍മകോഗ്നോസി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തില്‍ നടത്തിയ കോണ്‍ഫറന്‍സില്‍ നടന്ന ചര്‍ച്ചകളും വെളിപ്പെടുത്തലുകളും ദേശീയ ശ്രദ്ധ നേടുന്നവയായി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മുന്നൂറിലധികം വിദഗ്ദര്‍ പങ്കെടുത്തു. ഫ്യട്ടോ കെമിക്കലുകളില്‍ നിന്നുള്ള മരുന്ന് ഉല്പാദനങ്ങളില്‍ മെഷീന്‍ ലേര്‍ണിംഗിൻ്റെ പങ്ക് എന്ന വിഷയത്തില്‍ ഗവേഷകര്‍ അവരുടെ ചിന്തകള്‍ പങ്കു വെച്ചു. അക സിസ്റ്റത്തിലേക്കുള്ള ഗുണനിലവാര നിയന്ത്രണ സംയോജനം, അക നിയന്ത്രിത ഹെര്‍ബല്‍ ഫോര്‍മുലേഷനുകളുടെ രൂപകല്‍പ്പനയും മൂല്യനിര്‍ണ്ണയവും തുടങ്ങിയ വൈവിധ്യങ്ങളായ വിഷയങ്ങളില്‍ ആഴത്തിലുള്ള സെഷനുകള്‍ നടന്നു. കൂടാതെ വിവിധ മേഖലകളുടെ പ്രവര്‍ത്തനം സംയോജിപ്പിക്കുന്നതിനെ പറ്റിയുള്ള അവബോധം സൃഷ്ടിക്കാനും കോണ്‍ഫറന്‍സിനായി.

പരമ്പരാഗത വൈദ്യ ശാസ്ത്രത്തിൻ്റെ വളര്‍ച്ചയില്‍ സാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെ കുറിച് ചര്‍ച്ച ചെയ്യുന്നതില്‍ കോണ്‍ഫറന്‍സ് മികച്ച വിജയം നേടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേര്‍ണിംഗും ഹെര്‍ബല്‍ മരുന്നുകളുടെ വികസനത്തില്‍ വഹിക്കുന്ന പങ്ക് എന്നതായിരുന്നു  മുഖ്യ പ്രമേയം.

ഇന്‍ നാചുറ സയൻ്റിഫിക്സിൻ്റെ സ്ഥാപകനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ നന്ദകുമാര്‍ ദുധുകുറി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. മൗറീഷ്യസ് -ഇന്ത്യ ട്രേഡ് കമ്മീഷണറും നെഹ്റു ഗ്രൂപ്പ് ചെയര്‍മാനുമായ അഡ്വ ഡോ പി കൃഷ്ണദാസ്  അധ്യക്ഷനായി. നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പഞ്ചകര്‍മയിലെ ഗുണനിലവാര നിയന്ത്രണ ലബോറട്ടറി വകുപ്പിലെ ഗവേഷണ ഓഫീസര്‍ ഡോ. തിരുപതിയ ബോയിനി പ്രമേയത്തെ കുറിച്ചുള്ള അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും പങ്കു വെച്ചു.

പോസ്റ്റര്‍ മത്സരത്തില്‍ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അഹല്യ ഫാര്‍മസി കോളേജിലെ വൈഷ്ണവി, അമൃത എന്നിവര്‍ മികച്ച പോസ്റ്ററിനുള്ള ഒന്നാം സമ്മാനം കരസ്ഥമാക്കി. നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിനിയായ സൂര്യ രണ്ടാം സ്ഥാനം നേടി.