ബിജെപിക്കെതിരെ സിപിഎം ഒളിയുദ്ധം നടത്തുന്നു: കുമ്മനം രാജശേഖരൻ

0
ബിജെപി സംസ്ഥാന അദ്ധ്യക്ഷനെയും നേതാക്കളെയും വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് ബിജെപി കോർകമ്മിറ്റി അംഗങ്ങൾ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹ സമരം നടത്തി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സമരം ഉദ്ഘാടനം ചെയ്തു.
കൊടകര കേസിൽ ബിജെപിയെ ഉൾപ്പെടുത്താൻ ശ്രമിച്ച് നാണംകെട്ട പൊലീസ് മഞ്ചേശ്വരം കേസിൽ കെ.സുരേന്ദ്രനെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. സത്യവാങ്മൂലം നൽകി പത്രിക പിൻവലിച്ച സുന്ദരയെ കൊണ്ട് രണ്ടുമാസത്തിന് ശേഷം കേസ് കൊടുപ്പിക്കുന്നത് സിപിഎമ്മിന് ബിജെപിയോട് നേർക്ക് നേരെ പോരാടാൻ ശേഷിയില്ലാത്തത് കൊണ്ടാണ്. ബിജെപിക്കെതിരെ സിപിഎം ഒളിയുദ്ധമാണ് നടത്തുന്നത്.
മരങ്ങൾ മുറിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് മറിച്ചുവെക്കാനാണ് ഇടതുപക്ഷം ബിജെപിക്കെതിരെ നിഴൽ യുദ്ധം നടത്തുന്നത്. വരുമാനം കണ്ടെത്താൻ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുകയാണ് സംസ്ഥാന സർക്കാർ. കേരളത്തിൽ സിപിഎമ്മുകാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണുള്ളത്. ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന ബിജെപിയെ ഇല്ലായ്മ ചെയ്യുവാനാണ് സർക്കാരിൻ്റെ ശ്രമം. അഴിമതിക്കും തട്ടിപ്പിനുമെതിരെ പ്രതികരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും ബിജെപിയാണ് തങ്ങളുടെ എതിരാളിയെന്നും സിപിഎമ്മിനറിയാം. മരം മുറിച്ച സ്ഥലങ്ങൾ ഒരു മന്ത്രി പോലും സന്ദർശിക്കാത്തത് എന്താണെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.
സംസ്ഥാന ഉപാദ്ധ്യക്ഷൻ എഎൻ രാധാകൃഷ്ണൻ  അധ്യക്ഷനായി.   ഒ.രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, സി.കൃഷ്ണകുമാർ, ജോർജ് കുര്യൻ, പി.സുധീർ തുടങ്ങിയവർ  പങ്കെടുത്തു. ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ് സ്വാഗതം പറഞ്ഞു.