HomeKeralaവിവാദ ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ വീണ്ടും

വിവാദ ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ വീണ്ടും

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധം ശക്തമാകുമ്പോഴും വീണ്ടും വിവാദ ഉത്തരവുമായി ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത്. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലംഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്. അതിനായി അനുബന്ധ രേഖകളും ഹാജരാക്കേണ്ടതുണ്ട്. നേരത്തെ ഹെലികോപ്റ്ററില്‍ രോഗികളെ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടേയും മെഡിക്കല്‍ ഓഫീസറുടേയും അനുമതി മാത്രമേ ആവശ്യമായിരുന്നുള്ളൂ.

എന്നാല്‍ കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ വകുപ്പുകള്‍ക്ക് ഭരണകൂടം കത്ത് നല്‍കിയിട്ടുണ്ട്. ദ്വീപ് സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടിയെന്നാണ് വിമര്‍ശനം. നിലവില്‍ വിവിധ വകുപ്പുകളിലെ കമ്മിറ്റികളാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. പൊതു പരീക്ഷയും ഇന്റര്‍വ്യൂ അടക്കമുള്ളവ കഴിഞ്ഞ ശേഷമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സമിതികളില്‍ ദ്വീപ് സ്വദേശികളായ വിദഗ്ധരും ഉണ്ടായിരുന്നു. ഈ സമിതികളെ നേരത്തെ തന്നെ ഇല്ലാതാക്കി ദ്വീപ് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡും കൊണ്ടുവന്നു.

എന്നാല്‍ ഇതില്‍ സ്വദേശികളോ ജനപ്രതിനിധികളോ ഇല്ല. ഇതെല്ലാം സ്വന്തക്കാരെ വിവിധ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിയമിക്കുന്നതിന്റെ ഭാഗമായ നടപടിയെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്. പ്രശ്‌നത്തില്‍ പരസ്യ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ദ്വീപിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം. ഇതിനായി ഓണ്‍ലൈന്ഡ വഴി നാളെ സര്‍വകക്ഷിയോഗവും ചേരും.

Most Popular

Recent Comments